Friday, January 11, 2008

പ്രണയിക്കേണ്ടത് എങ്ങനെ വേണം ?

പപ്പന്‍ ചേട്ടനു്‌ കുറെ ദിവസമായി എന്തോ ഒരു അസ്വസ്തത.ആകെ ഉള്ള ഒരു മകളാണു്‌.കുറച്ചു ദിവസമായി,അവളുടെ പോക്ക്‌ അത്ര ശരിയല്ലേ എന്നൊരു സംശയം അദ്ദേഹത്തെ അലട്ടാന്‍ തുടങ്ങിയിട്ട്‌.ഇപ്പോഴത്തെ പിള്ളേരുടെ പല രീതികളും പപ്പന്‍ ചേട്ടനു ദഹിക്കുന്നതല്ല.പ്രത്യേകിച്ചും ആണും പെണ്ണും തമ്മില്‍ വളരെ അടുത്തു പെരുമാറുന്ന ഇന്നത്തെ രീതി.കോളജില്‍ പഠിക്കാന്‍ വിട്ടാല്‍ പിള്ളേര്‍ പിഴച്ചു പോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്നാണു്‌ അദ്ദേഹത്തിന്റെ ധാരണ.എന്നു വച്ച്‌ പഠിക്കാന്‍ വിടാതിരിക്കാന്‍ പറ്റുമോ?.അതൊട്ടില്ല താനും.അതു കൊണ്ടാണു തന്റെ ഏക പുത്രിയെ അദ്ദേഹം പഠിക്കാന്‍ അയച്ചത്‌.മാനേജുമെന്റു തന്നെ പഠിക്കട്ടെ എന്നു തീരുമാനിച്ചു.ഭാവിയില്‍ തന്റെ ബിസിനസ്സൊക്കെ നോക്കി നടത്താന്‍ മറ്റാരാണുള്ളത്‌.കൊച്ചിനും അതു താല്‍പര്യമായിരുന്നു.അങ്ങനെയാണു്‌ എം.ബി.എ.യ്ക്കു ചേരുന്നത്‌.പഠിക്കാന്‍ അവള്‍ മിടുക്കിയായിരുന്നു,അതു പറയാതെ വയ്യ.

പപ്പന്‍ ചേട്ടനു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിലൊന്നും വലിയ വിശ്വാസമില്ല.അല്ല, തനിക്ക്‌ എന്തു വിദ്യാഭ്യാസമാണുള്ളത്‌ ?.പത്താം ക്ലാസ്സു പോലും കടന്നു കൂടാന്‍ പറ്റിയില്ല.എന്നിട്ട്‌ ഇപ്പോഴെന്തിന്റെയെങ്കിലും കുറവുണ്ടോ ?......പണത്തിനു പണം,പദവിക്കു പദവി,എല്ലാമുണ്ട്‌.നല്ല പഠിപ്പുള്ള എത്ര പേര്‍ തന്റെ ശമ്പളം പറ്റി പണിയെടുക്കുന്നു.പക്ഷെ മകള്‍ പഠിച്ചോട്ടെ എന്നയാള്‍ കരുതി.ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്‌ വിദ്യാഭ്യാസമില്ലാതെ പറ്റില്ല.ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിള്ളേര്‍ക്ക്‌ പിഴച്ചു പോകാനും കൂടിയുള്ള ഒരു കളരിയാണെന്നാണു്‌ പപ്പന്‍ ചേട്ടന്‍ മനസ്സിലാക്കുന്നത്‌.അതാണു്‌ ഇപ്പോള്‍ പപ്പന്‍ ചേട്ടനെ വിഷമിപ്പിക്കുന്നതും.മകള്‍ ഏതോ പ്രേമക്കുരുക്കിലോ മറ്റോ ചെന്നു ചാടിയിട്ടുണ്ടോ എന്നൊരു സംശയം.തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത വല്ല അലവലാതിയോടൊപ്പം ഇഷ്ടം കൂടി അവളെങ്ങാന്‍ ഇറങ്ങിപ്പോയാലോ ?. പിന്നെ താന്‍ ജീവിക്കുന്നതെന്തിനു്‌?.ഒരു കുട്ടി മാത്രം മതി എന്നു തീരുമാനിച്ച നിമിഷത്തെ അയാള്‍ ശപിച്ചു.പക്ഷെ, ഇപ്പോള്‍ അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ.എന്തെങ്കിലും കുഴപ്പത്തില്‍ ചാടിയിട്ടുണ്ടോ എന്ന് അറിയണം,അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ മുളയിലേ നുള്ളണം.അതിനല്‍പ്പം ചാരപ്പണി തന്നെ വേണ്ടി വരും.എന്താണു മാര്‍ഗ്ഗം ?.ഉള്ളിലെ ടെന്‍ഷന്‍ അദ്ദേഹത്തിന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടു.

ചന്ദ്രന്‍ പപ്പന്‍ ചേട്ടന്റെ ഒരു അസിസ്റ്റന്റ്‌ ആണു്‌.അദ്ദേഹത്തിനു വേണ്ടി എന്തു ചെയ്യാനും ചന്ദ്രന്‍ തയ്യാര്‍.പപ്പന്‍ ചേട്ടന്‍ പറയാതെ തന്നെ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തോ ടെന്‍ഷനുണ്ടെന്നു ചന്ദ്രന്‍ മനസ്സിലാക്കി.

"എന്താ ചേട്ടാ പ്രശ്നം ?"

"എന്തു പ്രശ്നം ?".പപ്പന്‍ ചേട്ടന്‍ അജ്ഞത നടിച്ചു."ഒന്നുമില്ല."

"ചേട്ടന്‍ അങ്ങനെ ഒളിക്കാനൊനും നോക്കേണ്ട.എന്താണെങ്കിലും പറ.നമുക്കു നോക്കാമെന്നേ".

പപ്പന്‍ ചേട്ടന്‍ പറയാന്‍ തന്നെ തീരുമാനിച്ചു.അതാണു്‌ അവര്‍ തമ്മിലുള്ള ആത്മ ബന്ധം.ചന്ദ്രന്‍ വെറും ഒരു ജോലിക്കാരന്‍ മാത്രമല്ല,അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും കൂടിയാണു്‌.കാര്യം കേട്ടപ്പോള്‍ ചന്ദ്രന്‍ ഉത്സാഹഭരിതനായി.

"അപ്പോള്‍ മോള്‍ക്ക്‌ എന്തെങ്കിലും അഫയര്‍ ഉണ്ടോ എന്നറിയണം.ഉണ്ടെങ്കില്‍ അതാരാണെന്നതും കൂടാതെ അയാളുടെ കമ്പ്ലീറ്റ്‌ ഡീറ്റയില്‍സും വേണം.അത്രയല്ലേ ഉള്ളൂ ?"

"ഒന്നു കൂടി ഉണ്ട്‌.ഇതിനേക്കുറിച്ച്‌ നമ്മള്‍ അന്വേഷിക്കുന്നത്‌ ഇരു ചെവി അറിയാന്‍ പാടില്ല,എന്റെ ഭാര്യ പോലും".

"ഏറ്റു.ഇന്നു മുതല്‍ ഞാന്‍ സി.ഐ.എ.യെ വെല്ലുന്ന ഒരു ചാരനായി മാറുകയാണു്‌".

"ഒന്നോര്‍ത്തോ.നിന്റെ ചാരപ്പണി മോളെങ്ങാനും അറിഞ്ഞാല്‍,ഇവിടെ ഭൂകമ്പം നടക്കും.അവളു വല്ല്യ അഭിമാനിയാ,കേട്ടോ.എന്നെ നിര്‍ത്തി പൊരിച്ചു കളയും.നിന്നെ ഫുട്ബോളു തട്ടുന്നതു പോലെ അടിച്ചു പുറത്തുകളയും".

"ഒന്നു ചുമ്മാതിരി ചേട്ടാ.ചേട്ടന്‍ ഇവിടെ മനസ്സമാധാനമായിട്ടിരി.ഇക്കാര്യം ഞാനേറ്റു".

കുറെ ദിവസങ്ങള്‍ കഴിഞ്ഞു.ചന്ദ്രന്റെ ആദ്യത്തെ റിപ്പോര്‍ട്ട്‌ വന്നു.

"ചേട്ടാ, ചേട്ടന്‍ സംശയിക്കുന്നതു പോലെ എന്തോ ചിലതൊക്കെ നടക്കുന്നുണ്ടു, കേട്ടോ"

"എന്നു വച്ചാല്‍ ?"

"മോളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യനുമായി അല്‍പ്പം അടുപ്പമുണ്ട്‌.അവരു രണ്ടും കൂടെ ഒരുമിച്ചുകറക്കവുമൊക്കെ ഉണ്ട്‌".

പപ്പന്‍ ചേട്ടനു്‌ ആധി കൂടി.താന്‍ സംശയിച്ചതു ശരിയായി വന്നു.

"എടാ,അവന്‍ കൊള്ളാവുന്ന വീട്ടിലെ ചെറുക്കനാണോ?.ജാതീം മതോമൊക്കെ നമ്മുടേതു തന്നെയാണോ?......അല്ലെങ്കില്‍ കൊല്ലും ഞാനവളെ"

"അതു ശരി അപ്പോള്‍ നമ്മുടെ വകുപ്പു തന്നെയാണെങ്കില്‍ ചേട്ടനു കുഴപ്പമില്ല അല്ല്യോ?".

"വകുപ്പു മാത്രം ശരിയായാല്‍ പോരാ നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന കുടുംബവുമായിരിക്കണം.അങ്ങനെയാണെങ്കില്‍ പിന്നെയും ആലോചിക്കാവുന്നതാണു്‌"

"ചേട്ടന്‍ ഇത്‌ എവിടത്തുകാരന്‍?.ഇതൊക്കെ നോക്കി ആര്‍ക്കെങ്കിലും പ്രേമിക്കാന്‍ പറ്റുമോ?.രമണന്റെയും ചന്ദ്രികയുടെയും കഥ കേട്ടിട്ടില്ലേ?.പ്രേമത്തിനു കണ്ണും മൂക്കുമില്ല ചേട്ടാ".

"കണ്ണും മൂക്കുമില്ലെങ്കില്‍ വേണ്ട.ഞാന്‍ പറഞ്ഞോ അവളോട്‌ ഇങ്ങനെയൊക്കെ കാണിക്കാന്‍?.നമുക്കു ചേരാത്ത വല്ല കേസുമാണെങ്കില്‍ ഞാന്‍ സമ്മതിക്കത്തില്ല.ഏക അവകാശിയൊക്കെ ആയിരിക്കും.പക്ഷെ ഒറ്റ പൈസ ഞാനവള്‍ക്കു കൊടുക്കത്തില്ല.എല്ലാം കൂടെ വല്ല അനാഥാലയത്തിനും കൊടുത്തിട്ട്‌ ഞാനെവിടെയെങ്കിലും പോകും". പപ്പന്‍ ചേട്ടന്‍ ചൂടായി.

"അപ്പൊ ജാതീം മതോം കുടുംബോം ഒക്കെ ഒത്തു വന്നാല്‍ ചേട്ടനു വിരോധമില്ല,അല്ല്യോ?"

"അതു പിന്നെ അങ്ങനെയല്ലേടാ വേണ്ടത്‌.പണ്ടത്തെ കാലമൊന്നുമല്ലല്ലോ.എല്ലാം കൊണ്ടും നമുക്കു പറ്റിയതാണെങ്കില്‍ ഞാനതു തടയാനൊന്നും പോകത്തില്ല.പേരു ദോഷം കേപ്പിക്കാതിരുന്നാല്‍ മതി".

"ചേട്ടന്റെ മോളല്ലേ. ബുദ്ധിമോശമൊന്നും കാണിക്കത്തില്ല.ഏതായാലും ഞാന്‍ കമ്പ്ലീറ്റ്‌ ഡീറ്റയില്‍സ്‌ ഒന്നറിഞ്ഞു വരാം".

ചന്ദ്രന്‍ ചാരപ്പണിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.രണ്ടു ദിവസം കഴിഞ്ഞതേ ഉള്ളു.വൈകുന്നേരം വീട്ടിലെത്തിയ പപ്പന്‍ ചേട്ടന്‍ അകത്ത്‌ മകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു.അമ്മയുമായുള്ള യുദ്ധമാണെന്നു തോന്നുന്നു.അകത്തോട്ടു ചെന്ന പപ്പന്‍ ചേട്ടനെ കണ്ടതും ഭാര്യ ഉറക്കെ പറഞ്ഞു.

"ദേണ്ടെ അച്ഛന്‍ വന്നു.ഇനി എന്താന്നു വച്ചാല്‍ അങ്ങോട്ടു ചോദിച്ചോ.എന്നെ ചാടിക്കടിക്കാന്‍ വരണ്ടാ".

"എന്തോന്നാടീ പ്രശ്നം?" എന്നു പപ്പന്‍ ചേട്ടന്‍ ചോദിച്ചതേ ഉള്ളൂ,അപ്പോഴേയ്ക്കും തുള്ളി ഉറഞ്ഞു കൊണ്ട്‌ മകള്‍ ഓടി വന്നു.

"അച്ഛാ, ചന്ദ്രന്‍ ചേട്ടനെ എന്താ സ്പൈ വര്‍ക്കിനു വിട്ടിരിക്കയാണോ?".

"എന്തോന്നു സ്പൈ വര്‍ക്ക്‌!.നീ കാര്യമെന്താന്നു വച്ചാല്‍ പറ".പപ്പന്‍ ചേട്ടന്‍ പൊട്ടന്‍ കളിച്ചു.

"അച്ഛന്‍ അറിയാത്ത ഭാവമൊന്നും കാണിക്കണ്ടാ.അയാളുടെ രഹസ്യാന്വേഷണത്തെക്കുറിച്ചുള്ള വിവരമൊക്കെ എനിക്കു കിട്ടി.അയാളെ പറഞ്ഞു വിട്ടിരിക്കുന്നത്‌ എന്തുദ്ദേശത്തോടെയാണെന്നും എനിക്കു മനസ്സിലായി.എന്റെ അച്ഛാ ഈ ചീപ്പു പരിപാടിക്കൊന്നും പോകാതെ എന്നോടു നേരിട്ടു ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനേമല്ലോ...........എനിക്കൊരു പയ്യനെ ഇഷ്ടമാ അതു പറയാന്‍ ഒരു മടിയുമില്ല."

പപ്പന്‍ ചേട്ടന്‍ അന്തിച്ചു പോയി.സ്വന്തം തന്തയോടാണു സംസാരിക്കുന്നത്‌.എന്നിട്ടു യാതൊരു മടിയോ നാണമോ കൂടാതെ പറയുന്നതു കേട്ടില്ലേ?.

"ഇഷ്ടമൊക്കെ ശരി.....നമ്മുടെ ജാതി അല്ലാത്തതോ നിലയ്ക്കു ചേരാത്തതോ വല്ലതുമാണെങ്കില്‍ ഞാന്‍ വീട്ടിക്കേറ്റത്തില്ല.പറഞ്ഞേക്കാം."പപ്പന്‍ ചേട്ടനു ശരിക്കും ദേഷ്യം വന്നു.

വലിയ ഒരു പൊട്ടിച്ചിരിയായിരുന്നു മകളുടെ മറുപടി.ചിരിച്ചു ചിരിച്ച്‌ അവള്‍ കുഴഞ്ഞു താഴെ വീഴുമോ എന്ന് അയാള്‍ പേടിച്ചു.അത്ര ഭയങ്കരമായ ചിരിയായിരുന്നു.

"എന്തോന്നാടീ ഇത്ര ചിരിക്കാന്‍?.പറഞ്ഞ പോലെ തന്നെ ഞാന്‍ പ്രവര്‍ത്തിക്കും.അതിനു സംശയമൊന്നും വേണ്ട".പപ്പന്‍ ചേട്ടനു്‌ അല്‍പ്പം പോലും ചിരി വന്നില്ല.

"എന്റെ അച്ഛാ, അച്ഛനോട്‌ എനിക്കു സഹതാപം തോന്നുന്നു.ഞങ്ങളുടെ തലമുറയുടെ പ്രായോഗിക ബുദ്ധി അച്ഛനെ പോലുള്ള നരച്ച തലകള്‍ ഇനിയും മനസ്സിലാക്കാന്‍ ഇരിക്കുന്നതേ ഉള്ളൂ"

പപ്പന്‍ ചേട്ടന്‍ അവളെ രൂക്ഷമായി നോക്കി നിന്നതേ ഉള്ളൂ.അവള്‍ ചിരിച്ചു കൊണ്ടു തുടര്‍ന്നു.

"ജാതിയൊക്കെ നമ്മുടേതു തന്നെ.നല്ല നിലയും വിലയും എല്ലാമുള്ള കുടുംബം.ഞാന്‍ ഇതൊന്നും നോക്കത്തില്ല എന്നു കരുതിയോ?. പിന്നെ ഒരു രഹസ്യം കൂടി പറയാം.ജാതകവും ചേരും.ഞാന്‍ സൂത്രത്തില്‍ അവന്റെ ഗ്രഹനില വാങ്ങിച്ച്‌ ഒത്തു നോക്കിച്ചു.ഇതൊക്കെ നോക്കി ഉറപ്പിച്ചിട്ടാണു്‌ ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായത്‌.അല്ലാതെ പണ്ടത്തെ പോലെ ആദര്‍ശപ്രണയത്തിനും കണ്ണുനീരിനുമൊന്നും ഞാനില്ലേ."

പപ്പന്‍ ചേട്ടന്റെ ടെന്‍ഷന്‍ അകന്നു,മാത്രമല്ല ചേട്ടനു സന്തോഷമടക്കാന്‍ കഴിഞ്ഞില്ല.ഹോ! ഇപ്പോഴത്തെ പിള്ളാരെ സമ്മതിച്ചു കൊടുക്കണം!.സന്തോഷം കൊണ്ട്‌ മോളെ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ കൊടുക്കാന്‍ തോന്നി.മല പോലെ വന്നത്‌ എലി പോലെ പോയി!.വെറുതെ മനസ്സു പുണ്ണാക്കി.പ്രേമത്തിനു കണ്ണും മൂക്കുമില്ലെന്നു പറഞ്ഞവനെ ഓടിച്ചിട്ടു തല്ലണം.പ്രേമത്തിനു്‌ ഇപ്പോള്‍ കണ്ണും മൂക്കും മാത്രമല്ല ചെവിയും നാക്കും ബുദ്ധിയുമെല്ലാമുണ്ട്‌.പഴയ തലമുറക്കാര്‍ എത്രയോ മണ്ടന്മാര്‍!.പുതു തലമുറയുടെ പ്രായോഗിക ബുദ്ധിക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ നരച്ച തല അറിയാതെ കുനിഞ്ഞു.