Friday, December 10, 2010

ആനവണ്ടിക്കു മദമിളകിയോ?

കെ.എസ്‌.ആര്‍.റ്റി.സി. ബസ്സുകളാകുന്ന ആനവണ്ടികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണു്‌. അതില്‍ ഒരു വാര്‍ത്ത കെ.എസ്‌.ആര്‍.റ്റി.സി.യുടെ നഷ്ടം കൂടി എന്നുള്ളതാണു്‌. വേറൊന്ന് ആനവണ്ടികള്‍ റോഡില്‍ കൊലയാളികളായി മാറിയിരിക്കുന്നതിനെക്കുറിച്ചാണു്‌. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടോ മൂന്നോ പേരെ ആനവണ്ടികള്‍ ഇടിച്ചു കൊന്നിരിക്കുന്നു. ആനയെപ്പോലെ ആനവണ്ടികള്‍ക്കും മദമിളകിയോ?.

ആനവണ്ടി എന്ന പേര്‍ എങ്ങനെയാണു ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ക്ക്‌ കിട്ടിയത്‌?. ഞാന്‍ ഈ പേര്‍ ആദ്യമായി കേട്ടത്‌ സ്കൂളില്‍ താഴ്‌ന്ന ക്ലാസ്സിലേതിലോ പഠിക്കുമ്പോഴാണു്‌. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ വശങ്ങളിലുള്ള, രണ്ട്‌ ആനകളുടെ പടമുള്ള ചിഹ്നം കാരണമായിരിക്കാം അതിനു്‌ ഈ പേര്‍ കിട്ടിയത്‌. അന്ന് പ്രൈവറ്റ്‌ ബസ്സും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സും ഓടുന്ന നാട്ടിന്‍പുറത്തുള്ള വഴികളില്‍, 'ആനവണ്ടി വരുന്നു' എന്ന് ഒട്ടു പരിഹാസത്തോടെയാണു പറഞ്ഞിരുന്നത്‌. ആനയെപ്പോലെ സാവധാനം ചലിക്കുന്നതും റോഡിലിറങ്ങുന്ന മനുഷ്യനു ഭീഷണിയായതുമായ ഒന്ന് എന്ന അര്‍ത്ഥവും അതില്‍ ഉണ്ടായിരുന്നിരിക്കാം.

പക്ഷെ, പ്രൈവറ്റ്‌ ബസ്സുകളേക്കാളും ഈ ആനവണ്ടിയെ ആണു്‌ ഇന്ന് മിക്ക സ്ഥലങ്ങളിലും ആളുകള്‍ ഇഷ്ടപ്പെടുന്നത്‌. ചില വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ചങ്ങനാശ്ശേരിക്കടുത്തുള്ള തുരുത്തി എന്ന സ്ഥലത്തുനിന്ന് കാവാലത്തേയ്ക്ക്‌ പുതിയൊരു റോഡ്‌ നിര്‍മ്മിക്കുകയും അതിലെ ഒരു പ്രൈവറ്റ്‌ ബസ്സ്‌ സര്‍വ്വീസ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. പ്രൈവറ്റ്‌ ബസ്സ്‌ സര്‍വ്വീസിനെതിരെ നാട്ടുകാര്‍ സമരം നടത്തുകയും, തങ്ങള്‍ക്ക്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ മതി എന്നു വാശിപിടിക്കുകയും ചെയ്തു. പണ്ടുകാലത്താണെങ്കില്‍ ഇങ്ങനെയുണ്ടാകുമെന്നു തോന്നുന്നില്ല. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകാരും വളെരെ മാറിപ്പോയി എന്നുള്ളതിനൊരു അംഗീകാരമാണു്‌ ഈ സംഭവം.

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ ജീവനക്കാരുടെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണു്‌ പ്രധാനപ്പെട്ട ഒരു കാര്യം. ഒരു കാലത്ത്‌ അവര്‍ യാത്രക്കാരോട്‌ വളരെ ധിക്കാരത്തോടെയും പുച്ഛത്തോടെയുമാണു പെരുമാറിയിരുന്നത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാണു്‌ എന്ന ഹുങ്കാണു്‌ ഉണ്ടായിരുന്നത്‌. ആരും ഞങ്ങളെ ഒന്നും ചെയ്യാനില്ല. ജോലി ചെയ്താലും ഇല്ലെങ്കിലും ഒന്നാം തീയതി ഞങ്ങള്‍ക്കു ശമ്പളം കിട്ടും. എങ്കില്‍പ്പിന്നെ ജനത്തിന്റെമേല്‍ കുതിരകയറിയാല്‍ എന്തു പ്രശ്നം?. ഇതായിരുന്നു ഒരു കാലത്ത്‌ അവരുടെ മനോഭാവം. സ്റ്റോപ്പുകളില്‍ ബസ്സു നിര്‍ത്തി ആളിനെ കയറ്റുകയില്ല. സ്റ്റോപ്പില്‍ ഇറങ്ങണമെന്നു പറയുന്ന യാത്രക്കാരനെ ഒരു കിലോമീറ്റര്‍ അപ്പുറത്ത്‌ ബസ്സു നിര്‍ത്തി ഇറക്കിവിടും. ടിക്കറ്റ്‌ ചാര്‍ജ്ജിന്റെ ബാക്കി കൊടുക്കുകയില്ല. ബാക്കി ചോദിച്ചാല്‍ ചീത്തവിളിക്കും. ഇതൊക്കെ അവരുടെ സ്ഥിരം വിനോദങ്ങളായിരുന്നു.

ട്രാന്‍പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ നഷ്ടം കുമിഞ്ഞു കൂടുകയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടു മാത്രമാണു്‌ അതു നിലനിന്നു പോന്നത്‌. എങ്കിലും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും യാതൊരു മുടക്കവുമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. ആനവണ്ടി ഒരു വെള്ളാനയായി മാറുകയായിരുന്നു. അവസാനം ഒരിക്കലും പ്രതീക്ഷിക്കാത്തതു സംഭവിച്ചു. ലാഭമുണ്ടാക്കിയില്ലെങ്കില്‍ ഈ വെള്ളാനയെ പോറ്റേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് സര്‍ക്കാര്‍ പരോക്ഷമായെങ്കിലും പ്രഖ്യാപിച്ചു. ഒന്നാം തീയതി ശമ്പളം കിട്ടുമെന്നതിനു്‌ ഉറപ്പില്ലാതായി. ഡി. എ. കൃത്യമായി ലഭിക്കാതെയായി. വെള്ളാനയുടെ പാപ്പാന്മാര്‍ വിരണ്ടു. ജനത്തിന്റെ യാതൊരു സപ്പോര്‍ട്ടും അവര്‍ക്കു കിട്ടിയില്ല. അവന്മാര്‍ക്കിതു വരണം, എന്തൊരു അഹങ്കാരമായിരുന്നു-എന്നിങ്ങനെയാണു ജനം ചിന്തിച്ചത്‌. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നല്ലേ, ചങ്ങാതീ?. കൊണ്ടപ്പോള്‍ ട്രാന്‍സ്പോര്‍ട്ടുകാരും ഉണര്‍ന്നു. അവരുടെ മനോഭാവവും പതുക്കെ മാറാന്‍ തുടങ്ങി.

ജനത്തിനോടു കൂടുതല്‍ മര്യാദ കാണിക്കാന്‍ തുടങ്ങി. ബസ്‌ സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും കാത്തുകിടന്ന് ആളുകയറ്റാന്‍ തുടങ്ങി. യാത്രക്കാരോട്‌ ഉടക്കുന്നതു ചീത്തവിളിക്കുന്നതും നന്നേ കുറഞ്ഞു. ഇതൊക്കെ അവരുടെ നിലനില്‍പ്പിന്റെ കാര്യമായിരുന്നു. കാലത്തിനനുസരിച്ചു മാറിയില്ലെങ്കില്‍ കാലക്കേടാകും എന്നവര്‍ മനസ്സിലാക്കിത്തുടങ്ങി. എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ജനം പതുക്കെ ട്രാന്‍സ്പോര്‍ട്ടു വണ്ടിയെ ഇഷ്ടപ്പെടാന്‍ തുടങ്ങി. മറുവശത്ത്‌ പ്രൈവറ്റ്‌ ബസ്സുകാരുടെ രീതികള്‍ ജനത്തിനു്‌ അസഹ്യമായിത്തുടങ്ങിയിരുന്നു.

പ്രൈവറ്റ്‌ ബസ്സിലെ കിളിശല്യമാണു്‌ ഏറ്റവും അസഹ്യം. അഹങ്കാരികളായ, മീശകിളിര്‍ക്കാത്ത പയ്യന്മാര്‍ കിളിയുടെ രൂപത്തില്‍ പ്രൈവറ്റ്‌ ബസ്സിന്റെ വാതിലുകള്‍ കയ്യടക്കി ജനത്തിന്റെ യാത്ര പേടിസ്വപ്നമാക്കി മാറ്റി. ഞങ്ങള്‍ക്കു പ്രൈവറ്റ്‌ ബസ്സു വേണ്ട ട്രാന്‍സ്പോര്‍ട്ട്‌ മതി എന്ന് ജനം ചിന്തിക്കുന്ന അവസ്ഥ വന്നു. പ്രൈവറ്റ്‌ ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം മൊത്തത്തില്‍ മോശമായി.

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനും മാറ്റങ്ങളുണ്ടായി. പണ്ട്‌ പുതിയ ബസ്സുകള്‍ ഫാസ്റ്റ്‌ പാസ്സഞ്ചറാക്കി ഓടിച്ച്‌ പഴകി ഒന്നിനും കൊള്ളാതെയാവുമ്പോള്‍മാത്രമേ ഓര്‍ഡിനറി ബസ്സുകളായി ഓടിക്കാറുണ്ടായിരുന്നുള്ളു. ഇപ്പോള്‍ പുതിയ ബസ്സുകളും ഓര്‍ഡിനറിയായി എത്തുന്നു. ചുവന്ന നിറത്തില്‍മാത്രം ഉണ്ടായിരുന്ന ട്രന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ വേണാട്‌, മലബാര്‍ എന്നീ പേരുകളില്‍ വെള്ളനിറത്തില്‍ അവതരിച്ചു. പിന്നെയൊരു മാറ്റം ഒന്നിനുപകരം രണ്ടു ഡോറുകള്‍ വന്നു എന്നതാണു്‌.

യാത്രക്കാര്‍ക്കു സൗകര്യമാണെങ്കിലും രണ്ടു ഡോര്‍ കണ്ടക്ടര്‍മാര്‍ക്ക്‌ ശരിക്കും പണി കൊടുത്തു. സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ രണ്ടു വാതിലില്‍ക്കൂടിയും യാത്രക്കാര്‍ കയറും. ടിക്കറ്റ്‌ കൊടുക്കുവാനായി കണ്ടര്‍ക്ക്‌ എപ്പോഴും മുന്‍പോട്ടും പുറകോട്ടും ഷട്ടിലടിക്കേണ്ട ഗതികേടായി.

ബസ്സിന്റെ രണ്ടു ഡോറുകള്‍ യാത്രക്കാരെ ഇളിഭ്യരാക്കാറുണ്ട്‌. ചിലപ്പോള്‍, കേടായതുകാരണമോ മറ്റോ ഒരു ഡോര്‍ തുറക്കാന്‍ പാടില്ലാത്തവിധത്തില്‍ കെട്ടിയുറപ്പിച്ചു വച്ചിരിക്കും. ബസ്സില്‍ കയറാന്‍ ഓടി വരുന്ന യാത്രക്കാര്‍ അതറിയാതെ ഡോര്‍ തുറക്കാനായി ഹാന്‍ഡിലില്‍ പിടിച്ചു വലിച്ച്‌ മണ്ടന്മാരാവും. ഈയിടെ ഉണ്ടായ ഒരു സംഭവം പറയാം.

ഞാന്‍ കോട്ടയത്തേയ്ക്ക്‌ പോകാനായി ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു ബസ്സ്‌ വന്നു. വേണാട്‌ ബസ്സാണു്‌. സ്റ്റോപ്പില്‍ നിന്നിരുന്ന മറ്റു രണ്ടുപേര്‍ മുന്‍വാതിലിനടുത്തേയ്ക്ക്‌ ഓടി. മറ്റാരുമില്ലാത്തതിനാല്‍ സൗകര്യമായി കയറാം എന്നു കരുതി ഞാന്‍ പിന്‍വാതിലിലേയ്ക്കു ചെന്ന് അതിന്റെ ഹാന്‍ഡില്‍ പിടിച്ചു തിരിക്കാന്‍ തുടങ്ങി. എവിടെ തുറക്കാന്‍?. ആ ഡോര്‍ അകത്തുനിന്ന് കെട്ടി വച്ചിരിക്കുകയായിരുന്നു. സൈഡ്‌ സീറ്റിലിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ ഓടിച്ചെന്ന് മുന്‍വാതിലിലൂടെ അകത്തു കടന്നു. തുറന്നാല്‍ അടയ്ക്കാന്‍ പറ്റാത്ത വിധത്തിലായതുകാരണം പിന്‍വാതില്‍, അകത്ത്‌ പ്ലാസ്റ്റിക്‌ ചരടുപയോഗിച്ച്‌ കെട്ടി വച്ചിരിക്കുകയായിരുന്നു. ഇടയ്ക്കു ചില ബസ്‌ സ്റ്റോപ്പുകളില്‍ നിര്‍ത്തിയപ്പോഴും യാത്രക്കാര്‍ ഓടിവന്ന് പിന്‍വാതില്‍ തുറക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ ഇളിഭ്യരാവുന്നുണ്ടായിരുന്നു.

ഞാന്‍ ഈ തുറക്കാത്ത വാതിലിനു തൊട്ടുമുന്‍പിലുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. ചിങ്ങവനം കഴിഞ്ഞുള്ള ഒരു സ്റ്റോപ്പില്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ പുറത്തുനിന്ന് ആരോ ആ വാതില്‍ തുറന്ന് അകത്തു കയറിയതായി തോന്നി. വാതില്‍ വലിച്ചടയ്ക്കുന്നുണ്ട്‌. പക്ഷെ, അടയുന്നില്ല. ശബ്ദം കേട്ട്‌ കണ്ടക്ടര്‍ ഓടി വന്നു ചൂടായി.

"ആരാ ഈ വാതില്‍ തുറന്നത്‌?."

അയാള്‍ വിചാരിച്ചത്‌ അകത്തുനിന്ന ആരോ ആണു്‌ വാതില്‍ തുറന്നുകൊടുത്തത്‌ എന്നായിരുന്നു. വാതില്‍ അകത്തുനിന്ന് കെട്ടിവച്ചിരിക്കുകയായിരുന്നതിനാല്‍ അതിനാണല്ലോ സാദ്ധ്യത. അപ്പോഴാണു്‌ പുറത്തുനിന്ന് വാതില്‍ തുറന്ന് അകത്തുകയറിയ ചങ്ങാതി പറഞ്ഞത്‌,

"നമ്മളറിഞ്ഞോ ഇതു കെട്ടി വച്ചിരിക്കുകയായിരുന്നെന്ന്. ഞാന്‍ പിടിച്ചു തിരിച്ചപ്പോള്‍ അതു തുറന്നു. അതിനിപ്പോ ഞാന്‍ എന്തു ചെയ്യാനാ?"

എനിക്ക്‌ (എനിക്കു മാത്രമല്ല, കണ്ടക്ടറുള്‍പ്പടെ എല്ലാവര്‍ക്കും) ശരിക്കും അദ്ഭുതം തോന്നി. നേരത്തെ ഞാനുള്‍പ്പടെ പലരും ഹാന്‍ഡില്‍ തിരിച്ച്‌ ആ കതകു തുറക്കാന്‍ ശ്രമിച്ചതാണു്‌. അകത്ത്‌ പ്ലാസ്റ്റിക്‌ ചരടുകൊണ്ട്‌ നന്നായി കെട്ടിവച്ചിരുന്നതിനാല്‍ അതു തുറക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ഒരു ചങ്ങാതി ഓടിവന്ന് പുഷ്പം പോലെ അതു തുറന്നിരിക്കുന്നു. അതിന്റെ കെട്ടൊക്കെ പൊട്ടിച്ചിരിക്കുന്നു. ആര്‍ക്കും സാധിക്കാത്ത ഈ വീരകൃത്യം ചെയ്ത ചങ്ങാതിയാരാണെന്നറിയാനുള്ള ആകാംക്ഷ കാരണം ഞാന്‍ പുറകിലേയ്ക്കു നോക്കി.

ഒരു ആജാനുബാഹുവിനെ പ്രതീക്ഷിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാറ്റടിച്ചാല്‍ പറന്നുപോകാന്‍ പാകത്തിലുള്ള, മെലിഞ്ഞ്‌ അശുവായ ഒരു മനുഷ്യന്‍. ഇയാള്‍ക്കിത്ര ശക്തിയോ?. കക്ഷി സംസാരിച്ചപ്പോഴാണു മനസ്സിലായത്‌ അദ്ദേഹത്തിന്റെ ശക്തിയല്ല, അദ്ദേഹം രാവിലെതന്നെ ഉള്ളില്‍ നിറച്ച ഇന്ധനത്തിന്റെ ശക്തിയാണെന്ന്. സംസാരത്തിനു്‌ ഒരു കുഴച്ചില്‍, മുഖത്ത്‌ ഒരു ചിരി, അതു മതിയല്ലോ നമുക്കു കാര്യം മനസ്സിലാകാന്‍.

ബഹളം കേട്ട്‌, പുറകിലുള്ള വാതില്‍ തുറന്നതായി മനസ്സിലാക്കിയ ഡ്രൈവര്‍, എഞ്ചിന്‍ ഓഫാക്കിയിട്ട്‌ ക്രുദ്ധനായി, തന്റെ കിളിവാതില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി വെളിയില്‍ക്കൂടി പുറകിലെത്തി. ഡോര്‍ അടയ്ക്കാനാവാത്തകാരണം യാത്ര മുടങ്ങുമോ എന്ന് ഞാന്‍ പേടിച്ചു. ഡ്രൈവര്‍ അദ്ദേഹം ചൂടായി,

"ആരാ ഈ ഡോര്‍ തുറന്നത്‌."

ആരും മിണ്ടാന്‍ പോയില്ല. അയാള്‍ വീണ്ടും ചോദിച്ചു,

"ഇത്‌ അകത്തുനിന്നല്ലേ തുറന്നത്‌?."

വീണ്ടും മറുപടിയൊന്നും ഉണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്നു വിശ്വസിക്കുന്നയാളായതു കാരണമാകാം നമ്മുടെ ചങ്ങാതി ഒന്നുമറിയാത്തവനെപ്പോലെ നിന്നുകളഞ്ഞു. ഡ്രൈവര്‍ എങ്ങനെയോ പണിപ്പെട്ട്‌ ഡോര്‍ അടച്ചു.

വണ്ടി വിട്ടുകഴിഞ്ഞപ്പോള്‍ നമ്മുടെ ചങ്ങാതിക്കു ധൈര്യം വന്നു. അദ്ദേഹം തന്റെ ഭാഗം ന്യായീകരിക്കാന്‍ തുടങ്ങി,

"അല്ല, ഇതിപ്പം നമ്മളറിഞ്ഞോ ഇതു കെട്ടിവച്ചിരിക്കുകയാണെന്ന്. ഓടിവന്നു പിടിച്ചപ്പോള്‍ ഡോര്‍ തുറന്നു. അതിപ്പോ എന്റെ കുറ്റമാണോ?."

വാസ്തവത്തില്‍ അദ്ദേഹത്തിന്റെ കുറ്റമല്ല. പക്ഷെ, ആരും അതു പറയാന്‍ പോയില്ല. മദ്യപിച്ചുവന്നിരിക്കുന്ന ആളിനോടു സംസാരിക്കുന്നതു ബുദ്ധിയല്ല എന്നു കരുതിയായിരിക്കും. അയാള്‍ തുടര്‍ന്നു,

"ഇതിപ്പം വേലിയേ കെടന്ന പാമ്പിനെ എടുത്തു ചീലേ വച്ചതുപോലെയായല്ലോ (ചീലയെന്നു പറഞ്ഞാല്‍ കോണകം). എന്തിനാ രണ്ടു വാതില്‍ ഒണ്ടാക്കിയത്‌. പണ്ടൊക്കെ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനു്‌ ഒറ്റ വാതിലേ ഉണ്ടായിരുന്നൊള്ളല്ലോ. ഡോറുമില്ലായിരുന്നു. അന്നു വല്ല കൊഴപ്പോമൊണ്ടായിരുന്നോ?. ആവശ്യമില്ലാത്ത ഓരോ പണി കാണിച്ചു വച്ചേച്ച്‌ ഇപ്പം കുറ്റം നമുക്കും."

ശരിയല്ലേ ചങ്ങാതി പറഞ്ഞത്‌?. പ്രൈവറ്റ്‌ ബസ്സിനു്‌ പണ്ടേ രണ്ടു വാതില്‍ ഉണ്ടായിരുന്നു, രണ്ടു വാതിലും കാക്കാന്‍ കിളികളും. ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനു രണ്ടു വാതിലും അവയ്ക്ക്‌ ഡോറുകളും ഏര്‍പ്പെടുത്തിയതല്ലാതെ പഞ്ചവര്‍ണ്ണക്കിളികളെ ഏര്‍പ്പെടുത്താന്‍ ആവില്ലല്ലോ. അതിനാല്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവാം. ഉണ്ടാവട്ടെ, സാരമില്ല, കിളിശല്യമില്ലാത്തത്‌ ആശ്വാസം തന്നെ.

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകളിലെ സൂപ്പര്‍ ഫാസ്റ്റ്‌ ഒരു ഭീകരനാണു്‌. അവന്റെ വരവു കണ്ടാല്‍ ആരും ജീവനില്‍ കൊതിയുള്ളതു കാരണം ഓടിമാറിക്കളയും. സൂപ്പര്‍ ഫാസ്റ്റ്‌ എന്ന കൊലയാളി കാരണം എത്ര മനുഷ്യ ജീവനാണു്‌ റോഡില്‍ പൊലിഞ്ഞത്‌. എന്നിട്ടും അധികാരികള്‍ക്ക്‌ എന്തെങ്കിലും കൂസലുണ്ടോ?. അതിന്റെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ ആരും തയ്യാറല്ല. എന്തിനും കോടതിവിധി വന്നെങ്കില്‍ മാത്രമേ അധികാരികള്‍ അനങ്ങുകയുള്ളു എന്ന നയമാണു്‌ സ്വീകരിച്ചിരിക്കുന്നത്‌.

എന്തായാലും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിനെ പണ്ടത്തേക്കാള്‍ ജനം ഇഷ്ടപ്പെടുന്നു എന്നതു വാസ്തവമാണു്‌. ഉദാഹരണത്തിനു്‌, പ്രൈവറ്റ്‌ ബസ്സിന്റെ കുത്തകയായിരുന്ന എറണാകുളം സിറ്റി സര്‍വ്വീസില്‍ കൂടുതല്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സുകള്‍ വരണമെന്നാണു്‌ ജനം ആഗ്രഹിക്കുന്നത്‌. കെ.എസ്‌.ആര്‍.റ്റി.സി. ജീവനക്കാരും അവസരത്തിനൊത്ത്‌ ഉയരുകയാണെങ്കില്‍ അവര്‍ക്കു കൊള്ളാം. കാലത്തിനൊപ്പം നിന്നില്ലെങ്കില്‍ അവരെ കാലം പുറംതള്ളുകതന്നെ ചെയ്യും, ജാഗ്രതൈ!. കൂടാതെ ആനെയെപ്പോലെ മദമിളകി റോഡില്‍ ആളുകളെ ഇടിച്ചുകൊല്ലുന്നതു നിര്‍ത്തുകയും വേണം.

Saturday, August 21, 2010

ഇതാണോ ഓണം?

"ഓണം കേരളത്തിന്റെ ദേശീയോത്സവമാണല്ലേ?"

"അതേ, ചങ്ങാതീ, വലിയ ഷോപ്പിങ്ങ്‌ ഉത്സവം, അതുതന്നെയല്ലേ ദേശീയോത്സവമെന്നു പറഞ്ഞാല്‍?. മാര്‍ക്കറ്റില്‍ വിലക്കുറവ്‌, ഓഫറുകള്‍, സമ്മാനങ്ങള്‍, നറുക്കെടുപ്പുകള്‍ എന്നിവയുടെ മലവെള്ളപ്പാച്ചിലാണു്‌, പോരേ?"

"ഓ, അങ്ങനെയാണോ?.ഞാന്‍ വിചാരിച്ചത്‌ മറ്റെന്തോ ആണു്‌. കാണാനായിട്ടെന്തെങ്കിലുമുണ്ടോ?"

"പിന്നേ, കൊള്ളാം. ടി.വി. ചാനലുകളില്‍ വെളുപ്പിനു മുതല്‍ അര്‍ദ്ധരാത്രിവരെ നല്ല ബോറന്‍ സിനിമകളുടെ സംപ്രേഷണമുണ്ട്‌. നാലുദിവസം തികച്ച്‌ ഓടാത്ത സിനിമപോലും blockbuster ആണെന്നാണവര്‍ പറയുന്നത്‌. പിന്നെ ഒരു കുഴപ്പമുണ്ടു കേട്ടോ, ഓണദിവസങ്ങളില്‍ കാണിക്കുന്ന ഓരോ സിനിമയും തീരാന്‍ അഞ്ചാറു മണിക്കൂറെടുക്കും. സിനിമയുടെ ഇടയ്ക്ക്‌,.... അല്ല, പരസ്യങ്ങളുടെ ഇടയ്ക്കല്ലേ സിനിമ കാണിക്കുന്നത്‌. രാവിലെ കൊറിക്കാനുള്ളതെന്തെങ്കിലും എടുത്തുവച്ചുകൊണ്ട്‌ ടി.വി.യുടെ മുന്‍പിലൊന്നിരുന്നുകൊടുത്താല്‍ മതി. മൂന്നു സിനിമയും മൂന്നുലക്ഷം പരസ്യവും കണ്ടു സായൂജ്യമടഞ്ഞ്‌ വേളുപ്പാന്‍കാലത്ത്‌ എഴുന്നേല്‍ക്കാം. ഓണത്തിനു്‌ ഇതൊക്കെയാണു കാണാനുള്ളത്‌, പോരേ?"

"ഭയാനകം!, ക്ഷമിക്കണം, ഒന്നാംതരം"

"കൊള്ളാമല്ലേ?. ഇതൊന്നുമല്ല, ഇനിയുമുണ്ട്‌. മദ്യക്കച്ചവടത്തിന്റെ റെക്കോഡു തകര്‍ക്കുന്ന സുദിനമാണു്‌ ഓണം."

"എന്റെ ദൈവമേ!."

"വിഷമിക്കാതിരിക്കൂ ചങ്ങാതീ, ഓണത്തിനെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യമുണ്ട്‌ - അന്ന് എല്ലാവരുടെയും മുഖത്ത്‌ ആമോദത്തിന്റേതായ ഒരു നിറചിരി ഉണ്ടാവും. ഓണത്തിന്റെ പ്രത്യേകതകളില്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടതും അതുതന്നെയാണു്‌. അതു മതിയല്ലോ ഓണം ഓണമാവാന്‍, അല്ലേ?"

Sunday, April 25, 2010

അങ്ങനെ ഞാനും പതിനൊന്നായി

ഇപ്പോള്‍ ആരെയെങ്കിലും 'പതിനൊന്ന്' എന്ന് വിളിക്കാറുണ്ടോ?

'പതിനൊന്ന്' എന്നതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌ എന്നു മനസ്സിലായില്ല, അല്ലേ?

പുരുന്മാരുടെ വേഷത്തെ സംബന്ധിക്കുന്നതാണത്‌. മുണ്ടുടുത്ത ഒരാളെയും പാന്റ്‌സ്‌ ഇട്ട ഒരാളെയും സങ്കല്‍പ്പിച്ചു നോക്കൂ. ആരാണു പതിനൊന്ന്?, പാന്റ്‌സിട്ട ആള്‍ തന്നെ, അല്ലേ?

വീണ്ടും ആദ്യം ചോദിച്ച ചോദ്യം ആവര്‍ത്തിക്കാം-ഇപ്പോള്‍ ആരെയെങ്കിലും 'പതിനൊന്ന്' എന്നു വിളിക്കാറുണ്ടോ?. ഇല്ല. പാന്റ്‌സിട്ടവരെ ആരും പതിനൊന്ന് എന്നു പരിഹസിച്ചു വിളിക്കാറില്ല. എന്താണു കാരണം?. ഇപ്പോള്‍ ഭൂരിപക്ഷം മലയാളി പുരുഷന്മാരും പാന്റ്‌സാണു വേഷമായി സ്വീകരിച്ചിരിക്കുന്നത്‌. പാന്റ്‌സ്‌ ഉപയോഗിക്കാത്ത മുണ്ടന്മാര്‍ ഒരു വളരെ വളരെ ചെറിയ ന്യൂനപക്ഷമായി അധഃപതിച്ചിരിക്കുന്നു.

പത്താം ക്ലാസ്സിലെത്തുന്നതുവരെ ഞാന്‍ നിക്കറാണു ധരിച്ചിരുന്നത്‌. അന്ന് അതാണു നാട്ടുനടപ്പ്‌-മുപ്പത്തഞ്ചു വര്‍ഷം മുന്‍പുള്ള കാര്യമാണേ!. പത്താം ക്ലാസിലായപ്പോള്‍ നിക്കര്‍ ഉപേക്ഷിച്ച്‌ മുണ്ടുടുക്കാന്‍ തുടങ്ങി. ഇപ്പോഴത്തെ പിള്ളാര്‍ക്ക്‌ ഇതു കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഇപ്പോഴത്തെ ആണ്‍പിള്ളേരെല്ലാം ജനിച്ചു വീഴുന്നതുതന്നെ ജീന്‍സിനുള്ളിലേയ്ക്കാണു്‌. ത്വക്കിനു മുകളിലുള്ള ഒരു എക്സ്ട്രാ ചര്‍മ്മമായി, ശരീരത്തില്‍ നിന്നു വേര്‍പെടുത്താനാവാത്ത ഒരു അവിഭാജ്യ ഘടകമായി അത്‌ അവന്റെ ശരീരത്തോടൊട്ടി, ഇറുകിപ്പിടിച്ചു കിടക്കും. വീട്ടില്‍ പോലും മുണ്ടോ കൈലിയോ ഒന്നും അവനു സ്വീകാര്യമല്ല. എന്റെ പഴമനസ്സില്‍ എപ്പോഴും തോന്നുന്ന സംശയമാണു്‌- ഇതുപോലെ ചൂടും വിയര്‍പ്പുമുള്ള നമ്മുടെ കാലാവസ്ഥയില്‍ ഇവന്മാര്‍ ഇതെങ്ങനെ സഹിക്കുന്നു?!.

വേറൊരു സംശയവും ഈ പഴമനസ്സില്‍ കിടന്നു കളിക്കാറുണ്ട്‌ - അതു്‌ എന്താണെന്നു പറയാം. ഇപ്പോള്‍ പല ചെറുപ്പക്കാരും വിവാഹശേഷം വളരെ നാളുകള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ജനിക്കാതെ വരുമ്പോള്‍ ആശുപത്രിയില്‍ പോയി പരിശോധനയ്ക്കു വിധേയരാകുമ്പോള്‍ വെളിപ്പെടുന്ന കാര്യം സ്‌പേം കൗണ്ടില്‍ കുറവുണ്ടെന്നുള്ളതാണു്‌. ജനിച്ച നാള്‍ മുതല്‍ ഒരു നിമിഷം പോലും ഒഴിവില്ലാതെ ശരീരത്തില്‍ ഫിറ്റു ചെയ്തിരിക്കുന്ന ഈ ജീന്‍സും പാന്റ്‌സുമല്ലയോ ഇതിലെ വില്ലന്‍?-ആവോ ആര്‍ക്കറിയാം.

പതിനൊന്നിന്റെ കാര്യം പറഞ്ഞു വന്നതാണു്‌. പറഞ്ഞു പറഞ്ഞു കാടു കയറിപ്പോയി. പതിനൊന്നിലേയ്ക്കു തന്നെ മടങ്ങാം. എന്റെ കുട്ടികാലത്ത്‌ പാന്റ്‌സിട്ട ആരെയെങ്കിലും നാട്ടില്‍ കാണാന്‍ കിട്ടുക വലിയ പ്രയാസമായിരുന്നു. പാന്റ്‌സിട്ടവരെ കാണുമ്പോള്‍ പലര്‍ക്കും ഒരു പരിഹാസമാണു്‌(കാരണം മറ്റൊന്നുമല്ല-അസൂയ!). കാണികള്‍(അവര്‍ മുണ്ടന്മാരായിരിക്കുമെന്നു പറയേണ്ട ആവശ്യമില്ലല്ലോ) ശബ്ദം താഴ്ത്തി, പരിഹാസത്തോടെ പരസ്പരം ചോദിക്കും-"ആരാടാ ഈ പതിനൊന്ന്?", അല്ലെങ്കില്‍-"ഇവനെന്നാടാ പതിനൊന്നായത്‌?"

പത്താം ക്ലാസ്സു കഴിഞ്ഞ്‌ ഞാന്‍ തിരുവല്ലാ മാര്‍ത്തോമ്മാ കോളജില്‍ ചേര്‍ന്നു-പ്രീ ഡിഗ്രിക്ക്‌. അവിടെയും മുണ്ടു തന്നെയായിരുന്നു എന്റെ വേഷം. എന്നാല്‍ ക്ലാസ്സില്‍ ചില 'പതിനൊന്നു'കളും ഉണ്ടായിരുന്നു. അവര്‍ ഒരു ചെറുന്യൂനപക്ഷമായിരുന്നു. തോമസ്‌ വര്‍ഗീസ്‌, ഉമ്മന്‍ കെ.ഒ., ജോണ്‍ ഈപ്പന്‍ എന്നിവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു(രണ്ടു തോമസ്‌ വര്‍ഗീസുമാര്‍ ഉണ്ടായിരുന്നു. അവരെ വേര്‍തിരിച്ചറിയുവാനായി അവരുടെ സ്ഥലപ്പേരും കൂടെ ചേര്‍ത്ത്‌ തോമസ്‌ വര്‍ഗീസ്‌ മണിപ്പുഴ, തോമസ്‌ വര്‍ഗീസ്‌ തിരുവല്ല എന്നിങ്ങനെ വിളിക്കാമെന്നു ഇംഗ്ലിഷു പഠിപ്പിച്ചിരുന്ന തോമസ്‌ പി. വര്‍ഗീസ്‌ സാര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി). അതില്‍ തോമസ്‌ വര്‍ഗീസ്‌ തിരുവല്ലയാണു പാന്റ്‌സിട്ടു വന്നിരുന്ന ആള്‍. ക്ലാസ്സില്‍ പാന്റ്‌സിട്ടു വരുന്നവരെ ആരും പരിഹാസത്തോടെ കാണുകയോ പതിനൊന്ന് എന്നു വിളിക്കുകയോ ചെയ്തിരുന്നില്ല. കോളജില്‍ ചേര്‍ന്നാല്‍ എല്ലാവരും പരിഷ്കാരികളായി മാറുമല്ലോ!.

പ്രീഡിഗ്രി രണ്ടാം വര്‍ഷമായതോടുകൂടി എനിക്കും 'പതിനൊന്ന്' ആയാല്‍ക്കൊള്ളാം എന്നൊരു ആഗ്രഹം മനസ്സില്‍ പൊട്ടിമുളച്ചു. പാന്റ്‌സിനു്‌ മുണ്ടിനേക്കാളുള്ള സൗകര്യം ഓര്‍ത്താണു്‌ ഇങ്ങനെ ഒരാഗ്രഹം ഉണ്ടായത്‌. മാത്രമല്ല, പ്രിഡിഗ്രി കഴിഞ്ഞ്‌ എഞ്ചിനിയറിങ്ങ്‌ കോളജില്‍ ചേരണം എന്നതു ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അവിടെ ചെല്ലുമ്പോള്‍ ഏതായാലും പാന്റ്‌സിലേയ്ക്കു മാറാതെ തരമില്ലെന്നറിയാം. അപ്പോള്‍ അതു നേരത്തെ തന്നെ പരിചയമാക്കിക്കളയാം എന്നു കരുതി. പുസ്തകങ്ങളും ചുമന്ന് രണ്ടു കിലോമീറ്ററിലധികം നടന്നാണു്‌ ഞാന്‍ കോളജില്‍പോയിരുന്നത്‌. വേഷം മുണ്ടിനു പകരം പാന്റ്‌സാക്കിയാല്‍ അതു വളരെ സൗകര്യമാകും. ഇക്കാരണങ്ങളെല്ലാം കൊണ്ട്‌ ഉടന്‍ തന്നെ പാന്റ്‌സു തയ്പ്പിക്കാന്‍ തീരുമാനിച്ചു (അന്ന് ഇന്നത്തെപ്പോലെ റെഡിമെയ്ഡ്‌ ഡ്രസ്സുകളുടെ കാലമായിരുന്നില്ല).

തിരുവല്ല ടൗണിലെ ബോംബെ ഡയിങ്ങ്‌ ഷോറൂമായ മഞ്ചേരിക്കളത്തിലെത്തി. വലിയ വിലയില്ലാത്ത പാന്റ്‌സിന്റെ തുണി തിരഞ്ഞെടുത്തു. എത്ര മീറ്റര്‍ തുണി വേണമെന്നു നിശ്ചയമുണ്ടായിരുന്നില്ല. അവിടത്തെ സെയില്‍സ്‌മാന്റെ അഭിപ്രായമനുസരിച്ചുള്ള അളവില്‍ രണ്ടു പാന്റ്‌സിനുള്ള തുണി എടുത്തു - ഒരു കോട്ടണും ഒരു ടെറികോട്ടണും.

ഇനി അതു തയ്പ്പിക്കണം. നന്നായി പാന്റ്‌സു തയ്ക്കുന്ന തയ്യല്‍ക്കട ഏതാണെന്നറിയില്ല. ജോണ്‍ ഈപ്പനോടു ചോദിക്കാന്‍ തീരുമാനിച്ചു. അയാള്‍ പാന്റ്‌സ്‌ തയ്പ്പിക്കുന്നത്‌ ചങ്ങനാശ്ശേരിയിലുള്ള 'വെസ്റ്റേണ്‍ ടെയിലറിങ്ങ്‌' എന്ന കടയിലാണെന്നു പറഞ്ഞു. എസ്‌.ബി. കോളജിനടുത്താണു്‌ ആ തയ്യല്‍കട. തിരുവല്ലയില്‍ നിന്നു കോട്ടയത്തേയ്ക്കു പോകുമ്പോള്‍ എസ്‌.ബി. കോളജിനു മുമ്പായി റോഡിന്റെ ഇടതു വശത്താണു്‌(പടിഞ്ഞാറു വശത്ത്‌) വെസ്റ്റേണ്‍ ടെയിലറിങ്ങ്‌. ഇപ്പോഴും ആ കട ഉണ്ട്‌. ഞാന്‍ എന്നും രാവിലെ കോട്ടയത്ത്‌ ഓഫീസിലേയ്ക്കു പോകുമ്പോഴും വൈകിട്ട്‌ തിരികെ തിരുവല്ലയിലേയ്ക്കു വരുമ്പോഴും ബസ്സിലിരുന്ന് ആ കട കാണാറുണ്ട്‌. ഒരു പഴയ ഒറ്റനില കെട്ടിടത്തിലാണത്‌. പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച്‌ പുതിയവ പണിയുന്ന തിരക്കാണല്ലോ ഇപ്പോള്‍. ഈ പഴയ കെട്ടിടം ഇനി എത്ര നാള്‍ അവിടെയുണ്ടാവുമോ എന്തോ?!.

ഒരു ദിവസം ഉച്ചയ്ക്കു ശേഷം ഞാന്‍ ചങ്ങനാശ്ശേരി ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സ്റ്റാന്റില്‍ ബസ്സിറങ്ങി. കയ്യിലുള്ള കടലാസു പൊതിയില്‍ പാന്റ്‌സ്‌ തയ്പ്പിക്കുവാനുള്ള തുണി ഉണ്ട്‌. ബസ്സ്റ്റാന്റില്‍ നിന്നു വടക്കോട്ട്‌ എസ്‌.ബി. കോളജിന്റെ ഭാഗത്തേയ്ക്കു നടന്നു. വെസ്റ്റേണ്‍ ടെയിലറിങ്ങ്‌ കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടായില്ല.

ആദ്യമായി പാന്റ്‌സ്‌ തയ്പ്പിക്കുവാന്‍ പോവുകയാണു്‌. തെല്ല് ആകാംക്ഷയോടെ ഞാന്‍ തയ്യല്‍ക്കടയുടെ ഉള്ളില്‍ കടന്നു. അകത്ത്‌ മേശയുടെ പിറകില്‍ നിന്ന ഒരു മദ്ധ്യവയസ്കന്‍(അയാളാണു്‌ മാസ്റ്റര്‍, സ്വാഭാവികമായും). ചോദ്യഭാവത്തില്‍ തലയുയര്‍ത്തി നോക്കി. കയ്യിലുണ്ടായിരുന്ന പൊതി ആ മേശപ്പുറത്തു വച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു:

"പാന്റ്‌സു തയ്കാനാ".

മാസ്റ്റര്‍ എന്നെ ഒന്നു നോക്കി. ഞാന്‍ മുണ്ടുടുത്തുകൊണ്ടാണു ചങ്ങാതീ ചെന്നിരിക്കുന്നത്‌. മേശപ്പുറത്തു ഞാന്‍ വച്ച പൊതിയഴിച്ച്‌ തയ്ക്കുവാനുള്ള തുണി പുറത്തെടുത്ത്‌ മാസ്റ്റര്‍ ടേപ്പു വച്ച്‌ അളന്നു നോക്കി. നോട്ടത്തിലൂടെ എന്നെയും ഒന്നളന്നു. മുണ്ടുടുത്തു കൊണ്ട്‌ പാന്റ്‌സിനു്‌ അളവെടുക്കാന്‍ ചെന്നാല്‍ പൊല്ലാപ്പാകുമെന്ന് ഞാന്‍ മനസ്സിലാക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു.

മാസ്റ്റര്‍ എന്നെ ഒരു വശത്തേയ്ക്കു മാറ്റി നിര്‍ത്തി. എന്നിട്ട്‌ എന്റെ മുണ്ടിന്റെ താഴെ ഉള്ളിലുള്ള കോന്തല പിടിച്ച്‌ അത്‌ എന്റെ കാലിന്നിടയിലൂടെ പുറകിലേയ്ക്കു വലിച്ച്‌ ഉയര്‍ത്തി നിര്‍ത്തി. എന്നിട്ട്‌ മറ്റേ കൈ കൊണ്ട്‌ അടുത്ത കോന്തലയും അതുപോലെ പുറകിലേയ്ക്കെടുത്ത്‌ ഉയര്‍ത്തി വലിച്ചു പിടിച്ചു. എന്നിട്ട്‌ എന്നോടു പറഞ്ഞു ഞാന്‍ കൈ പുറകിലേയ്ക്കെടുത്ത്‌ ആ കോന്തല അങ്ങനെ വലിച്ചു മുറുക്കി നില്‍ക്കാന്‍. ഞാന്‍ അനുസരിച്ചു. അപ്പോള്‍ കണ്ടാല്‍ ഞാന്‍ താറുടുത്തുകൊണ്ട്‌ നില്‍ക്കുകയാണെന്നു തോന്നും. മുണ്ടുടുത്തുകൊണ്ട്‌ പന്റ്‌സിനു്‌ അളവെടുക്കാന്‍ ചെന്നാല്‍പ്പിന്നെ ഇതല്ലേ ഉള്ളു മാര്‍ഗ്ഗം ചങ്ങാതീ, അയാളെ കുറ്റം പറയാന്‍ പറ്റുമോ?.

മാസ്റ്റര്‍ ടേപ്പെടുത്ത്‌ എന്റെ അളവെടുക്കാന്‍ തുടങ്ങി. ഈ പരിപാടി എത്രയും വേഗം ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നായി എനിക്ക്‌. പുറത്തുനിന്ന് ആരെങ്കിലും കയറി വന്നാല്‍ എനിക്കാകെ നാണക്കേടാകുമല്ലൊ താറുടുത്തതുപോലെയുള്ള ആ നില്‍പ്പ്‌. വിഡ്ഢിവേഷം കെട്ടിയുള്ള ആ നില്‍പ്പിനിടയില്‍ സ്ത്രീകളാരെങ്കിലും കയറിവന്നാല്‍!. ആലോചിക്കാതെയിരിക്കുകയാണു ഭേദം!. എന്നാല്‍ അപകടമൊന്നും കൂടാതെ അളവെടുക്കല്‍ അവസാനിച്ചു.

പാന്റ്‌സ്‌ തയ്ച്ചു കിട്ടിയശേഷം ആദ്യമായി അതിലൊരെണ്ണം ധരിച്ചുകൊണ്ട്‌ കോളജില്‍ പോയ ദിവസം- അന്നു പതിവിലും നേരത്തെ ഞാന്‍ കോളജില്‍ എത്തി. ആദ്യമായി സാരിയുടുത്തുകൊണ്ട്‌ പുറത്തിറങ്ങിയ പെണ്‍കുട്ടിയെപ്പോലെ ഒരല്‍പ്പം പരിഭ്രമം ഉണ്ടായിരുന്നു എന്നു കൂട്ടിക്കോ. ആ തലതെറിച്ച കെ. ഒ. ഉമ്മന്‍ ക്ലാസ്സിനു പുറത്തു നില്‍ക്കുന്നു.

എന്നെ കണ്ടതും ഒരു ഇരയെ കിട്ടിയ സന്തോഷം അയാളുടെ മുഖത്തു നിറഞ്ഞു. അയാള്‍ ഉറക്കെ വിളിച്ചു കൂവി:

"എടാ, ദേ ഒരുത്തന്‍ വന്നിരിക്കുന്നതു കണ്ടോ?!"

എന്നിട്ടയാള്‍ എന്റെ നേരെ തിരിഞ്ഞു. ഒരു പരിഹാസച്ചിരിയോടെ ചോദിച്ചു:

"പാന്റ്‌സിട്ടതുകൊണ്ടാ അതിരാവിലെ ഇങ്ങു പോന്നതല്ലേ?"

ഈ തെണ്ടിയുടെ മുമ്പില്‍ത്തന്നെ ആദ്യം ചെന്നുപെട്ടല്ലോ എന്നു ശപിച്ചുകൊണ്ട്‌ ഞാന്‍ വേഗം ക്ലാസ്സില്‍ കയറി സീറ്റിലിരുന്നു.

അങ്ങനെ ഞാനും പതിനൊന്നായി!. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല കേട്ടോ.

Thursday, January 28, 2010

കോട്ടയത്തെ ജനം, പോത്ത്‌, എം.എല്‍.എ.

ഉദ്യോഗസ്ഥന്മാരുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയതാണു്‌. മീറ്റിങ്ങു തുടങ്ങാന്‍ താമസമുള്ളതു കാരണം പുറത്തുള്ള മുറിയില്‍ വെയ്റ്റു ചെയ്യുകയായിരുന്നു. മറ്റു പല ഓഫീസുകളില്‍നിന്നു വന്ന ഉദ്യോഗസ്ഥരും അവിടെ ഇരിപ്പുണ്ട്‌. അവരില്‍ രണ്ടു പേര്‍ തമ്മില്‍ സംസാരിക്കുകയാണു്‌.

നാട്ടകം പഞ്ചായത്ത്‌ കോട്ടയം മുനിസിപ്പാലിറ്റിയില്‍ ചേര്‍ക്കുന്ന കാര്യമൊക്കെയാണു്‌ സംസാരിക്കുന്നത്‌.കോട്ടയം പട്ടണത്തിന്റെ വികസനക്കാര്യങ്ങളും സംസാര വിഷയമാകുന്നുണ്ട്‌.

"ഈ കോട്ടയം ടൗണ്‍ എന്നു പറഞ്ഞാല്‍ എന്തോ ഒണ്ട്‌?. ആകെപ്പാടെ ഒരിത്തിരി സ്ഥലം. എന്താ ഈ കോട്ടയം വികസിക്കാത്തത്‌?......... ഇവിടത്തെ ആള്‍ക്കാരുടെ മനോഭാവം ശരിയല്ല, അതാ കാര്യം".

മറ്റേയാളും അതു തല കുലുക്കി സമ്മതിച്ചു.

"ഇവിടെ ടൗണിലെ റോഡിനൊന്നു വീതി കൂട്ടാന്‍ ഒരിഞ്ചു സ്ഥലം ഒരുത്തനും വിട്ടു കൊടുക്കത്തില്ല, കൊടുക്കുമോ?"

"ഈ കെ. കെ. റോഡും റ്റി. ബി. റോഡുമൊക്കെ ഇങ്ങനെ കിടക്കുന്നതെന്താ ?. അല്ല, ഇവിടെ ആവശ്യത്തിനു റോഡുണ്ടോ ?. ട്രാഫിക്‌ ബ്ലോക്കുണ്ടായാല്‍ തിരിച്ചുവിടാന്‍ വഴിയുണ്ടോ ?"

"പ്രായോഗിക ബുദ്ധി വേണം. ഇച്ഛാശക്തി വേണം"

"എം.എല്‍.എ. വികസനക്കാര്യത്തില്‍ വളരെ താല്‍പ്പര്യമുള്ള ആളാ കേട്ടോ"

"പക്ഷെ, സ്ഥലമെടുപ്പിന്റെ കാര്യം വരുമ്പോള്‍ നാട്ടുകാര്‍ മാറിക്കളയും. എം.എല്‍.എ. വികസനക്കാര്യത്തില്‍ താല്‍പ്പര്യമുള്ള ആളും വളരെ പ്രാക്റ്റിക്കല്‍ മൈന്‍ഡെഡുമാണെന്നാ പറയപ്പെടുന്നത്‌. പക്ഷെ നാട്ടുകാരും കൂടെ അവസരത്തിനൊത്ത്‌ ഉയരണ്ടേ ?....എവിടെ?"

സംഭാഷണം അങ്ങനെ നീണ്ടു പോയി. ശരിക്കും കോട്ടയംകാര്‍ ഒരിഞ്ചു സ്ഥലം പോലും വിട്ടു കൊടുക്കാത്ത വികസന വിരോധികളാണോ?. എനിക്കറിഞ്ഞു കൂടെന്റെ ചങ്ങാതീ, ഞാന്‍ ഇവിടത്തുകാരനല്ല!. മേല്‍പ്പറഞ്ഞ സംഭാഷണം നടത്തിയ ഉദ്യോഗസ്ഥന്മാരും കോട്ടയം സ്വദേശികളല്ല. അതില്‍ ഒരാള്‍ മെറ്റെവിടെയൊ നിന്ന് വന്നു കോട്ടയത്തു താമസമാക്കിയ ആളാണെന്നു സംഭാഷണത്തില്‍ നിന്നു മനസ്സിലായി. ഏതായാലും എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചു രണ്ടു പേരും മതിപ്പോടെ സംസാരിച്ചു.

ഈ സംഭാഷണവും എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചു മതിപ്പോടെ അവര്‍ പറഞ്ഞതും വളരെ നാളുകള്‍ക്കു ശേഷം ഒരു ദിവസം എന്റെ മനസ്സില്‍ ഓടിയെത്തി. അന്നു പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണു്‌ അതിനു കാരണം.

ഒരു പോത്ത്‌ ഇടഞ്ഞതാണു പ്രശ്നം. ഒരു ദിവസം കോട്ടയം ടൗണില്‍ ഒരുപോത്ത്‌ വിരണ്ടോടി. ഓടി സ്കൂളിന്റെ ഗ്രൗണ്ടില്‍ കയറി. ഉടന്‍ തന്നെ കുട്ടികളെയെല്ലാം സ്കൂളിനകത്താക്കി അത്യാഹിതമൊന്നും ഉണ്ടാകാതെ അദ്ധ്യാപകര്‍ രക്ഷിച്ചു. പക്ഷെ വിരണ്ട പോത്തിനെ തളയ്ക്കണമല്ലോ, എന്തുചെയ്യും ?. തളയ്ക്കുവാനുള്ള എല്ലാ ശ്രമവും പോത്തുകുട്ടന്‍ വിദഗ്ദ്ധമായി പരാജയപ്പെടുത്തി.

വെട്ടാന്‍ നില്‍ക്കുന്ന പോത്തിനോടു വേദമോതിയിട്ടു കാര്യമില്ലെന്നറിയാവുന്ന പോത്തുതളയ്ക്കല്‍ വിദഗ്ദ്ധന്മാര്‍ തടി കേടാകാതെ മാറിനില്‍ക്കുന്നതാണു ബുദ്ധിയെന്നു മനസ്സിലാക്കി. വിജയകരമായി പിന്മാറിയ അവര്‍ പോത്തുകുട്ടനില്‍ നിന്നു പരമാവധി അകലമിട്ടു മാറി അവനെ അരാധനയോടെ നോക്കി നിന്നു. പോത്താകട്ടെ വിജയഭേരി മുഴക്കി മുക്രയിട്ടു കൊണ്ട്‌ സ്കൂള്‍ മൈതാനത്തു പാഞ്ഞു നടന്നു.

അടിയന്തിര സ്ഥിതി വിശേഷം നേരിടാനായി എന്തിനും തയ്യാറായി പൊലീസ്‌ സംഘവും സ്ഥലത്തെത്തി നിലയുറപ്പിച്ചു. പോത്തിനെ പൊലീസ്‌ വെടിവയ്ക്കും എന്നു പലരും വ്യാമോഹിച്ചു. ആദ്യമായി ഒരു വെടിവയ്പ്പു കണ്ടു സായൂജ്യമടയാം എന്ന അതിമോഹത്താല്‍ ജനമെല്ലാം അവിടത്തന്നെ തറഞ്ഞു നിന്നു.

അവസരത്തിനൊത്ത്‌ ഉയരേണ്ട പൊലീസ്‌ പക്ഷെ സ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റു കാണിച്ചില്ല. വെടി വയ്ക്കുന്ന പ്രശ്നമേയില്ല എന്നവര്‍ തീരുമാനിച്ചു കളഞ്ഞു!. കാരണം? - തോക്കെടുത്തു വെടി വച്ചാല്‍ പോത്തിനു തന്നെ കൊള്ളും എന്നു വല്ല ഉറപ്പുമുണ്ടോ?. തോക്കു കയ്യിലുള്ള പൊലീസിനു്‌ അങ്ങനെ വലിയ ഉറപ്പൊന്നും തോന്നിയില്ല. പിന്നെയല്ലേ മറ്റുള്ളവര്‍ക്ക്‌!. ഉന്നം തെറ്റി വല്ല മനുഷ്യ ജീവിക്കും വെടിയേറ്റാല്‍ ?. അല്ലെങ്കില്‍ വെടിയേറ്റ്‌ അടുത്തുള്ള തെങ്ങില്‍ നിന്നും തേങ്ങ താഴെ നില്‍ക്കുന്നവരുടെ തലയില്‍ വീണാല്‍?.

പോത്തു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ജനവും പൊലീസും തല പുകഞ്ഞ്‌ ആലോചിക്കുന്നു. ഇതൊന്നും തനിക്കൊരു വിഷയമല്ല എന്ന മട്ടില്‍ പോത്ത്‌ ഇടഞ്ഞു തന്നെ.അപ്പോളാണു്‌ വിവരമറിഞ്ഞ്‌ എം.എല്‍.എ. സ്ഥലത്തെത്തുന്നത്‌. പൊലീസിന്റെയും പൊതുജനം എന്ന കഴുതയുടെയും തല പുകയുന്നതു കണ്ട്‌ എം.എല്‍.എ.യും തന്റെ തല ചെറുതായൊന്നു പുകച്ചു. അദ്ദേഹം പ്രായോഗിക ബുദ്ധിയുള്ള ആളായതു കൊണ്ട്‌ പോത്തു പ്രശ്നത്തിനു്‌ ഒരു പരിഹാരം പെട്ടെന്നു തന്നെ അദ്ദേഹത്തിന്റെ തലയ്ക്കുള്ളില്‍ മിന്നി.

ഉടനെ തന്നെ അദ്ദേഹം നിര്‍ദ്ദേശം കൊടുക്കുന്നു. അധികം താമസിക്കാതെ അതാ രണ്ട്‌ എരുമപ്പെണ്‍കൊടിമാരെ സ്ഥലത്തേയ്ക്ക്‌ ആനയിക്കുന്നു. ഇടഞ്ഞു നില്‍ക്കുന്ന പോത്തു കുട്ടന്റെ വിഹാര രംഗത്തേയ്ക്കതാ എരുമയുവതികളെ കടത്തി വിടുന്നു. എരുമപ്പെണ്‍കൊടിമാര്‍ കണ്ണില്‍ പെട്ടതും അതാ ഭീകരനായ ആ പോത്ത്‌ ഒരു കുഞ്ഞാടായി മാറുന്നു. എരുമകളുമായി സൗഹൃദം സ്ഥാപിക്കാനായി അവന്‍ മന്ദമന്ദം അവറ്റകളുടെ നേരേ നട കൊള്ളുന്നു. താന്‍ പൊതുജനത്തെയും പൊലീസിനെയും വിരട്ടി നിറുത്തിയിരിക്കുകയാണെന്ന കാര്യമെല്ലാം മറന്ന് അവന്‍ പൊതു ജനത്തെക്കാളും വലിയ കഴുതയായി മാറി. ചുറ്റും നില്‍ക്കുന്ന ജനത്തെ അവഗണിച്ചു്‌ അവന്‍ എരുമകളുടെ പുറകെ പോയി.

പറ്റിയ അവസരം മുതലെടുത്ത്‌ ആളുകള്‍ പോത്തിനെ കുരുക്കിട്ടു പിടിച്ചു. അങ്ങനെ വെടിയും പുകയും രക്തച്ചൊരിച്ചിലുമൊന്നും കൂടാതെ പോത്തു പ്രശ്നം സിമ്പിളായി പരിഹരിച്ചു. ഈ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചെല്ലാം മതിപ്പോടെ രണ്ട്‌ ഉദ്യോഗസ്ഥന്മാര്‍ പണ്ടൊരിക്കല്‍ സംസാരിച്ചത്‌ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. പോത്തു സംഭവം പരിഹരിച്ചത്‌ അത്ര വലിയ കാര്യമാണോ എന്ന് ചിലര്‍ സംശയിച്ചേക്കാം. വലിയ കാര്യം തന്നെയാണു്‌. കാരണം ഇങ്ങനെയുള്ള ലൈവായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ല മനസ്സാന്നിദ്ധ്യവും പ്രായോഗിക ബുദ്ധിയും അവശ്യമാണു്‌.

കോട്ടയംകാരെപ്പറ്റി രണ്ടു പേര്‍ നടത്തിയ സംഭാഷണം മുകളില്‍ കൊടുത്തിരുന്നല്ലോ. അവരുടെ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഞാനെന്തു പറയും?.'ഞാനീ നാട്ടുകാരനല്ല' എന്നു തന്നെ. ഞാന്‍ ആ അഭിപ്രായത്തോടു യോജിക്കുന്നുമില്ല, വിയോജിക്കുന്നുമില്ല. അതിനെക്കുറിച്ച്‌ ഒരു അഭിപ്രായം രൂപീകരിക്കാന്‍ മാത്രം ഞാന്‍ അവരെക്കുറിച്ചു പഠിച്ചിട്ടില്ല ചങ്ങാതീ.

എന്നാലും ചങ്ങാതീ എനിക്കൊരു സംശയം-ആ പോത്തുകുട്ടനോട്‌ അവര്‍ ചെയ്തതു ചതിയല്ലേ?, വന്‍ ചതി?. റ്റി.വി. ചാനലുകാര്‍ക്ക്‌ അഭിപ്രായ വോട്ടെടുപ്പു നടത്താന്‍ പറ്റിയ ഒരു ചോദ്യമാണിത്‌, അല്ലേ?.