Sunday, October 28, 2012

രായപ്പേട്ടനും ഷവർമ്മയും


തിരുവനന്തപുരത്തുനിന്ന് വാങ്ങിയ ഷവർമ്മ കഴിച്ചയാൾ ബംഗളൂരുവിൽ വച്ചു മരിച്ചു. അതു കുറച്ചുനാൾ മുൻപ് സംഭവിച്ചതാണു്. ഈയിടെ ഷവർമ കഴിച്ചു് ആർക്കൊക്കെയോ വയറ്റിനസുഖം പിടിച്ചതായി പത്രത്തിൽ വായിക്കാൻ കഴിഞ്ഞു. ഈ 'ഷവർമ്മ' എന്ന വാക്കു് ആദ്യമായി കേൾക്കുന്ന ചിലരെങ്കിലും ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും തല വല്ലാതെ നരച്ചവരും യുവജനങ്ങളുടെയും ചെറിയ പയ്യന്മാരുടെയും പുച്ഛവും പരിഹാസവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവുരുമായ മുതിർന്ന പയ്യന്മാർ (പൗരന്മാർ എന്നും പറയാം, കാരണം ട്രാൻപോർട്ട് ബസിൽ അങ്ങനെയാണു് എഴുതി വച്ചിരിക്കുന്നതു്) ആയിരുന്നു.

രായപ്പേട്ടൻ എന്ന മുതിർന്ന പയ്യൻ പത്രം വായിക്കുകയായിരുന്നു. ഷവർമ്മ കഴിച്ചു് ഒരാൾ മരിച്ച വാർത്ത കണ്ടു് അദ്ദേഹത്തിനു ദുഃഖം തോന്നി. പക്ഷെ, ഷവർമ്മ എന്താണെന്നു മനസ്സിലാവുന്നില്ല. ഷവർ എന്താണെന്നറിയാം. വർമ്മയെന്ന സാധനത്തെയും അറിയാം.

"ങ്ഹേ, അതെന്തു സാധനം?"

"മ്മടെ രാജരാജ വർമ്മയില്ലേടോ?"

"ഓ"

"അയാളൊരു സാധനം തന്നെയല്ലേ?"

"ഓ, തന്നെ"

"ങാ, അദന്നെ"

ഷവർമ്മയെന്തായിരിക്കും എന്ന് ആലോചിക്കുന്നതിനിടയിൽ ഉണ്ണിക്കുട്ടൻ കടന്നുവന്നു. രായപ്പേട്ടൻ അവനോടു ചോദിച്ചു ഷവർമ്മ എന്താണെന്നു്. കുട്ടികൾക്കറിയാൻ പാടില്ലാത്തതൊന്നും ഇപ്പോൾ ഇല്ലല്ലോ. ഷവർമ്മ എന്താണെന്നറിയാത്ത തന്റെ ഗ്രാന്റ്പയോടു സഹതാപം തോന്നിയ ഉണ്ണിക്കുട്ടൻ അതിനെക്കുറിച്ചു വിവരിച്ചു പറയാനുള്ള സന്മനസ്സു കാണിച്ചു. അതു് എല്ലാ ഹോട്ടലിലും കിട്ടുകയില്ലെന്നതും കൂടാതെ അതു ലഭിക്കുന്ന, ടൗണിലെ രണ്ടു ഹോട്ടലുകളുടെ പേരും അവൻ പറഞ്ഞുകൊടുത്തു.

ആധുനിക ഭക്ഷണസാധനങ്ങളോടു വലിയ പ്രതിപത്തിയില്ലാത്ത ഗ്രാന്റ്പായ്ക്ക് ഷവർമ്മയെക്കുറിച്ചു് അറിയാൻ എന്താണിത്ര താത്പര്യം എന്നു് അത്ഭുതപ്പെടുകയായിരുന്നു ഉണ്ണിക്കുട്ടൻ. ഷവർമ്മ കഴിച്ചു് ഒരാൾ മരണമടഞ്ഞ വിവരമൊന്നും അവൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കാരണം, ഇന്നത്തെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും പ്രതിനിധിയാണല്ലോ അവൻ. ‘മനസ്സിലായില്ല, അല്ലേ?’ ……… ‘എടോ, അവനും പത്രം വായിക്കുന്ന സ്വഭാവമില്ലെന്നു്.’

തുടർന്നുള്ള ദിവസങ്ങളിൽ രായപ്പേട്ടനു് പത്രത്തിൽ വായിക്കാൻ കഴിഞ്ഞതു് ഷവർമ്മയുണ്ടാക്കിയ ഭൂകമ്പത്തിന്റെ തുടർചലനങ്ങളെക്കുറിച്ചായിരുന്നു.ഷവർമ്മ ചെയ്ത ചതി എല്ലാ ഹോട്ടലുകാരും അനുഭവിക്കേണ്ടി വന്നു. നാടുനീളെ ഹോട്ടലുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ റെയ്ഡ് നടത്തി പൂട്ടിക്കാവുന്നവയെല്ലാം പൂട്ടിച്ചു. ഈ ഇൻസ്പെക്ടർമാരെക്കുറിച്ച് ജനത്തിനു് കേട്ടുകേൾവിപോലും ഉണ്ടായിരുന്നില്ല. ഇവർ ഇതുവരെ എവിടെയായിരുന്നു എന്ന് രായപ്പേട്ടൻ അത്ഭുതപ്പെട്ടു. ആവേശം മൂത്ത ചില ഉദ്യോഗസ്ഥർ ചില വമ്പന്മാർ നടത്തുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകളുടെമേലും കൈവയ്ക്കാൻ ധൈര്യം കാട്ടി (ഇതല്ലേ പറ്റിയ അവസരം). പക്ഷെ, അവിടെ പണി പാളി! കൈ പൊള്ളി! കാരണം, ആ ഹോട്ടൽ മുതലാളിമാർക്കൊക്കെ തിര്വോന്തരത്തു നല്ല പിടിപാടായിരുന്നു.

‘ദാ ഇപ്പോ നല്ല കഥ! അപ്പോ ഈ നക്ഷത്ര ഹോട്ടലുകാരെ തൊടാൻ പാടില്ലെന്നാണോ? അവർക്കൊക്കെ എന്തും ആവാമെന്നോ? നിയമം അവർക്കും ബാധകമല്ലേ? അവിടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടത്തണ്ടേ, റെയ്ഡ്?’

‘ നടത്തിക്കോ ചങ്ങാതീ. പക്ഷെ, നക്ഷത്രക്കാരോടൊക്കെയാവുമ്പോൾ അല്പസ്വൽപ്പം ബഹുമാനമൊക്കെയാവാം, ഒട്ടും മുഷിയില്യ. റെയ്ഡിനു വരുന്നതിനുമുമ്പായി ഒരു സൂചന, ഒരു മുന്നറിയിപ്പ്, കൊടുക്കേണ്ടേ? അത്രതന്നെ.’

‘എന്തിനെന്നോ, അതാണു് ഞങ്ങൾ സ്റ്റാറുകാരുടെ ആതിഥ്യ മര്യാദയുടെ ഒരു കാര്യം. മുൻകൂട്ടി അറിയിച്ചാലല്ലേ റെയ്ഡിനുവരുന്നവർക്ക് നല്ല ഒരു സ്വീകരണം കൊടുക്കാനും ഞങ്ങളുടെ ആതിഥ്യമര്യാദ പ്രകടിപ്പിക്കാനും സാധിക്കൂ. കൂടാതെ പരിശോധിക്കാൻ വരുന്നവരുടെ ജോലിഭാരം കുറയ്ക്കാനായി ഞങ്ങൾക്ക് ചിലതെല്ലാം ചെയ്യാനും കഴിയുമെന്നുകൂടി കൂട്ടിക്കോ. ഫ്രീസറിലുള്ള പഴയ ഇറച്ചിയും കൂടാതെ പാകം ചെയ്തു വച്ചിരിക്കുന്ന പഴയ ഭക്ഷണസാധനങ്ങളുമെല്ലാം നിങ്ങൾ വരുമ്പോഴേയ്ക്കും അപ്രത്യക്ഷമായിരിക്കും. എല്ലാം നിങ്ങളുടെ ജോലി കുറയ്ക്കുവാൻ വേണ്ടിത്തന്നെ. ഹല്ല, ഇതൊക്കെ പറഞ്ഞുതരേണ്ട കാര്യമുണ്ടോ? നിങ്ങൾ ഈ രാജ്യത്തുതന്നെയല്ലേ ഇത്രയുംകാലം ജീവിച്ചതു്?’ മ്മടെ രായപ്പേട്ടൻ ഉള്ളാലെ ചിരിച്ചു.

അപ്പോൾ തനിക്കു് പണ്ടുണ്ടായ ഒരു അനുഭവം അദ്ദേഹത്തിനു് ഓർമ്മ വന്നു. താൻ ജോലിയിൽ ഇരിക്കുമ്പോഴുണ്ടായ സംഭവമാണു്. ജോലിസ്ഥലത്തെ കാന്റീനിൽ ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതാണു്. വെറുതെ ഒന്നു് കിച്ചണിൽ കയറി നോക്കി. ഉച്ചയ്ക്കത്തെ ഭക്ഷണത്തിന്റെകൂടെ വിളമ്പാനുള്ള ചള്ളാസ് (തൈരിൽ സവാളയും തക്കാളിയും അരിഞ്ഞിട്ടു് ഉണ്ടാക്കുന്നതു്) തയ്യാറാക്കുകയാണു് മണികണ്ഠൻ എന്ന ജോലിക്കാരൻ. വലിയ ആഴവും വിസ്താരവുമുള്ള ഒരു സ്റ്റീൽ ചരുവത്തിൽ തൈരു് നിറച്ച് അതിൽ സവാളയും തക്കാളിയും അരിഞ്ഞിട്ടിട്ടുണ്ടു്. അതു് ഇളക്കി യോജിപ്പിക്കുന്ന പണിയാണു് മണികണ്ഠൻ ചെയ്യുന്നതു്. രണ്ടു കൈകളും തോൾവരെ തൈരിലാഴ്ത്തി വിദ്വാനങ്ങനെ ഇളക്കുകയാണു്. അതു കണ്ടപ്പോൾ രായപ്പേട്ടനു ശരിക്കും ഛർദ്ദിക്കാൻ വന്നു. പിന്നീടൊരിക്കലും അദ്ദേഹം കാന്റീനിൽനിന്നു ചള്ളാസ് കഴിച്ചിട്ടിട്ടില്ല. ഹോട്ടലിലെയും കാന്റീനിലേയുമൊക്കെ വൃത്തി എന്നു പറയുന്നതു് ഒരു വകയാണു്.

ഈ അടുത്ത കാലത്തു് ഹോട്ടൽ ഭക്ഷണത്തെക്കുറിച്ചു് ഇത്രയധികം മോശം വാർത്തകൾ പുറത്തുവരാൻ എന്താനു കാരണമെന്നു് രായപ്പേട്ടനു മനസ്സിലായില്ല. ഹോട്ടലുകാരുടെ പരിപാടി എന്നും ഇങ്ങനെയൊക്കെത്തെന്നെയായിരുന്നില്ലേ? ഇതൊക്കെപ്പോയി കഴിക്കുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ. ന്യൂ ജനറേഷൻ ഭക്ഷണമല്ലേ? രാവിലേയും ഉച്ചയ്ക്കും വൈകിട്ടും വറുത്ത ചിക്കൻ തന്നെ. ഇവനൊക്കെ അജീർണം പിടിക്കാതിരിക്കുമോ? ഈവകയെല്ലാം വാരിവലിച്ചു തിന്നുന്ന കൊച്ചുപിള്ളാർ കുട്ടിയാനയെപ്പോലെ വണ്ണം വച്ചു ചീർക്കുന്നു. സ്വന്തം ഭീമാകാരവും വലിച്ച് ബദ്ധപ്പെട്ട് കുലുങ്ങിക്കുലുങ്ങിപ്പോകുന്ന ഈ പിള്ളാരെ കാണുമ്പോൾ രായപ്പേട്ടനു ചിരിവരും, ഒപ്പം സഹതാപവും. സ്വയം കൃതാനർത്ഥം!

ഏതായാലും പത്രക്കാർക്ക് ആഘോഷിക്കുവാനുള്ള വക ഹോട്ടലുകാർ ഈയിടെയായി നിരന്തരം സംഭാവന ചെയ്യുന്നുണ്ടു്. തിരുവനന്തപുരത്തുനിന്നു വാങ്ങിയ ഇന്റർനാഷണൽ ബ്രാന്റ് ചിക്കൻ ഫ്രൈയിൽ പുഴു, മീൻ കറിയിലും ബിരിയാണിയിലും പാറ്റ, ചോറിൽ പല്ലി. പിന്നെ റെയ്ഡ് വാർത്തകളും - പഴകിയ ബിരിയാണി പിടിച്ചു, ഹോട്ടലിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന, മാസങ്ങളോളം പഴക്കമുള്ള കേടായ ഇറച്ചി പിടിച്ചു. അങ്ങനെ എന്തെല്ലാം! നമ്മുടെ പാവം സുഹൃത്തു് എഴുനൂറ്റി മുപ്പത്തിയേഴു രൂപ കൊടുത്താണു് തിരുവനന്തപുരത്തുനിന്നു് പുഴുവടങ്ങിയ ബ്രാൻഡഡ് ചിക്കൻ ഫ്രൈ വാങ്ങിയതു്. 'കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയപോലെ' എന്നൊരു പ്രയോഗമുള്ളതു് ഇനി 'കാശുകൊടുത്തു് ചിക്കൻ ഫ്രൈ വാങ്ങിയപോലെ' എന്നും ആക്കാം, അല്ലേ ചങ്ങാതീ?

ഹോട്ടൽ ഭക്ഷണം മലയാളി ഒരു ശീലമാക്കിക്കഴിഞ്ഞു. പണ്ടൊക്കെ മിക്കവാറും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിലേ മിക്കവരും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുമായിരുന്നുള്ളു. ഇപ്പോഴത്തെ 'ന്യൂ ജനറേഷൻ' സ്വന്തം വീട്ടിലെ ഭക്ഷണത്തെക്കാൾ ഹോട്ടൽ ഭക്ഷണത്തെയാണു് ഇഷ്ടപ്പെടുന്നതു്-അവർ ഹോട്ടലിൽനിന്നു കഴിക്കുന്നതു കൂടുതലും വറുത്ത ചിക്കൻ വിഭവങ്ങളും.

സ്വാദുകൂട്ടനുപയോഗിക്കുന്ന അജിനൊമോട്ടൊ തുടങ്ങിയ പദാർത്ഥങ്ങളും മാരകമായ രാസപദാർത്ഥങ്ങളടങ്ങിയ നിറങ്ങളും ചേർത്ത ഹോട്ടൽ ഭക്ഷണം മലയാളിയുടെ ആരോഗ്യത്തെ കാർന്നുതിന്നുന്നു. മുതിർന്ന പയ്യന്മാരാവുന്നതിനും എത്രയോ മുൻപുതന്നെ നമ്മുടെ ചെറിയ പയ്യന്മാർ ഇതുമൂലം ഗുരുതര രോഗങ്ങൾ ബാധിച്ചു കഷ്ടപ്പെടുന്നു. ഒരു മാറ്റത്തിനുവേണ്ടി ഇടയ്ക്കെല്ലാം ഹോട്ടൽ ഭക്ഷണമാകാം എന്നല്ലാതെ അതു സ്ഥിരമാക്കുന്നതു നന്നോ എന്ന ഒരു സംശയം രായപ്പേട്ടന്റെ പഴമനസ്സിൽ ഉയർന്നുവന്നു.

മാംസഭക്ഷണം ഇടയ്ക്കൊക്കെ. എന്നാൽ മീൻ ഇഷ്ടംപോലെ കഴിച്ചോളൂ എന്നാണു് ഇപ്പോൾ ഡോക്ടർമാരും ഭക്ഷ്യവിദഗ്ദ്ധന്മാരും ഉപദേശിക്കുന്നതു്. പക്ഷെ ഇപ്പോൾ മീനും വിശ്വസിച്ചു വങ്ങാൻ പറ്റാത്ത സ്ഥിതിയായിരിക്കുന്നു എന്നു് രായപ്പേട്ടൻ ഖേദപൂർവം ഓർത്തു. പച്ചമീൻ കേടാകാതിരിക്കാൻ നേരത്തെ ഐസ് കട്ടകളാണുപയോഗിച്ചിരുന്നതു്. ഇപ്പോഴിതാ അതിനുപകരം ചിലർ ഹാനികരമായ രാസപദർത്ഥങ്ങളും ഉപയോഗിക്കുന്നതായി കേൾക്കുന്നു. ചിലർ വാങ്ങിയ പച്ചമീനിനുള്ളിൽ പുഴുക്കളെ കണ്ട സംഭവവും ഈയിടെ പത്രത്തിൽ വായിച്ചു. ചൂണ്ടയിട്ടു മീൻ പിടിക്കുമ്പോൾ ചൂണ്ടക്കൊളുത്തിൽ വിരയെ കൊളുത്തിയിടാറുണ്ടല്ലോ. അതിനുപകരം പുഴുവിനെ കൊരുത്തായിരിക്കും അവർ ആ മീൻ പിടിച്ചതു്, അല്ലേ ചങ്ങാതീ?-രായപ്പേട്ടൻ ചോദിച്ചു. അതിനൊക്കെ പത്രക്കാർ ഇങ്ങനെ ബഹളമുണ്ടാക്കിയിട്ടു കാര്യമുണ്ടോ?

എന്തു ചെയ്യാം, ഇപ്പോൾ വിശ്വസിച്ചു കഴിക്കാൻ പറ്റിയ ഏക സാധനം പറമ്പിലെ, തനിയെ മുളച്ചുവന്ന ഓമയിൽ ആർക്കും വേണ്ടാതെ ധാരാളമായി കായ്ച്ചു കിടക്കുന്ന ഓമയ്ക്കാ മാത്രം! ഇനി എന്നും ചോറിന്റെകൂടെ ഓമയ്ക്കാ തോരനാക്കിയാലോ?!

ഇങ്ങനെയുള്ള ദുഃഖചിന്തകളിൽ മുഴുകിയിരുന്ന രായപ്പേട്ടൻ,വീടിന്റെ സിറ്റൗട്ടിൽ പത്രക്കാരനെറിഞ്ഞ അന്നത്തെ പത്രം വന്നുവീണ ശബ്ദം കേട്ടു ഞെട്ടിയെഴുന്നേറ്റു. ശരി, പത്രം വായിച്ചുകളയാം. പുറംതാളിൽ നിന്ന് ഉൾപ്പേജുകളിലേയ്ക്കു കടന്നപ്പോഴാണു വീണ്ടും ഞെട്ടിക്കുന്ന വാർത്ത-ഷവർമ്മ കഴിച്ച് വയറ്റിളക്കം പിടിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! നാട്ടുകാർ ഹോട്ടൽ അടിച്ചു തകർത്തു. ങാഹാ, ഈ ഷവർമ്മ ഇത്ര ഭീകരനോ, എന്നാൽ അവനെ ഒന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം-രായപ്പേട്ടൻ ധൈര്യപൂർവ്വം ഒരു തീരുമാനമെടുത്തു.

വൈകുന്നേരം നടക്കാനിറങ്ങിയ രായപ്പേട്ടൻ പൊരിച്ചതും കരിച്ചതുമായ കോഴിത്തരങ്ങൾക്കും ഷവർമ്മയ്ക്കുമെല്ലാം പ്രസിദ്ധമായ റെസ്റ്ററെന്റിൽ ചെന്നുകയറി, ആദ്യമായിട്ടാണു കേട്ടോ. ആളൊഴിഞ്ഞ ഒരു മേശക്കുമുൻപിൽ ഇരുന്ന അദ്ദേഹം ചുറ്റുപാടും വീക്ഷിച്ചു. ആളു കുറവാണു്, പത്രവാർത്തകളായിരിക്കും കാരണം. ഇന്നത്തെ പത്രത്തിലുമുണ്ട് ഷവർമ്മ കഴിച്ചു് ആർക്കോ വയറ്റിളക്കം പിടിച്ച കാര്യം.

വെയിറ്റർ വന്നു മെനുകാർഡ് നീട്ടി. അതു സ്വീകരിക്കാൻ കൂട്ടാക്കാതെ സംശയലേശമെന്യെ രായപ്പേട്ടൻ ഓർഡർ കൊടുത്തു,

"ഷവർമ്മ." അദ്ദേഹം രണ്ടും കല്പിച്ചു വന്നതാണല്ലോ!

'ഷവർമ്മ' എന്ന വാക്കു കേട്ടതും, അവിടെ കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവർ അരുതാത്തതെന്തോ കേട്ടമട്ടിൽ ഞെട്ടിത്തിരിഞ്ഞു് രായപ്പേട്ടന്റെ നേർക്കു് നോക്കി.
ആദ്യമുണ്ടായ അമ്പരപ്പു മാറിയപ്പോൾ വെയിറ്റർ പറഞ്ഞു,

"ഷവർമ്മയില്ല."

"എന്താ, ഷവർമ്മ നിരോധിച്ചോ?"

"നിരോധിച്ചതല്ല. കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങൾ ഷവർമ്മ ഉണ്ടാക്കുന്നില്ല. ഇന്നത്തെ പത്രം വായിച്ചില്ലേ? ഈ പത്രവാർത്തയൊക്കെ കണ്ടാൽ കുറച്ചു ദിവസത്തേയ്ക്കു് ആരും ഷവർമ്മ വാങ്ങിക്കത്തില്ല. പിന്നെന്തിനാ ഞങ്ങൾ ഉണ്ടാക്കി വയ്ക്കുന്നതു്?" ആരോടെന്നില്ലാത്ത രോഷം വെയിറ്ററുടെ വാക്കുകളിൽ ഉണ്ടായിരുന്നു.

ഒന്നും മിണ്ടാതെ, നിരാശനായി എഴുന്നേൽക്കാൻ തുടങ്ങിയ രായപ്പേട്ടനെ തടയാനെന്നോണം മെനു കാർഡ് വീണ്ടും നീട്ടിക്കൊണ്ട് വെയിറ്റർ അഭ്യർത്ഥിച്ചു,

"വേറെ എന്തെങ്കിലും കഴിക്കാമല്ലോ"

അതു കാര്യമാക്കാതെ പോകാനായി എഴുന്നേറ്റ രായപ്പേട്ടൻ പറഞ്ഞു,

"വേറെന്തു കഴിയ്ക്കാൻ. ഷവർമ്മയ്ക്കു പകരമാവുമോ വേറെന്തെങ്കിലും. നാലു ദിവസമായി വയറ്റിൽ നിന്നു പോയിട്ടു്. മരുന്നു കഴിച്ചുനോക്കിയിട്ടും പ്രയോജനമില്ല. രാവിലെ പത്രത്തിൽ വായിച്ചു, ഷവർമ്മ കഴിച്ചു് ആർക്കോ വയറ്റിളക്കം പിടിച്ചെന്നു്. അതുകൊണ്ടാ ചങ്ങാതീ, വളരെ പ്രതീക്ഷയോടെ ഞാൻ ഷവർമ്മ ഒന്നു പരീക്ഷിച്ചുകളയാം എന്നുവച്ചു് ഇവിടെ വന്നതു്. അല്ല, എത്ര ദിവസമെന്നുവച്ചാ ഞാനീ കൂലിയില്ലാ ഭാരവും ചുമന്നുകൊണ്ടു് നടക്കുന്നതു്...... ഇനിയിപ്പം എന്തുചെയ്യാനാ?" 
നിരാശനായി രായപ്പേട്ടൻ ഇറങ്ങി നടന്നു.

Saturday, September 1, 2012

ദാ വന്നു, ദേ പോയി ഓണം!


ഇത്തവണത്തെ ഓണം ഒരു വൻ ചതിയായിപ്പോയി! ആരാ ചതിച്ചതു് എന്നല്ലേ? മഴ തന്നെ, അല്ലാതാരു്. ഓണക്കച്ചവടം പൊടിപൊടിക്കാമെന്ന പ്രതീക്ഷയിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്ത കച്ചവടക്കാർ, പ്രത്യേകിച്ചും പാവപ്പെട്ട വഴിയോരക്കച്ചവടക്കാർ, തങ്ങളുടെ കച്ചവടം മഴയിൽ ഒലിച്ചുപോകുന്നതു കണ്ടു നിരാശരായി നെടുവീർപ്പിട്ടു. ഓണത്തിനു് പല പദ്ധതികളും ആസൂത്രണം ചെയ്തു വച്ചവരുടെയെല്ലാം ആവേശം പൊട്ടാത്ത നനഞ്ഞ പടക്കമായി.

കാലംതെറ്റി വന്ന കാലവർഷം ഇങ്ങനെ ഓണത്തെ നനച്ചു രസംകൊല്ലിയായിത്തീരുന്നതു ഞാൻ ആദ്യമായി കാണുകയാണു്. ഇതിനു മുൻപ് ചിലപ്പോഴൊക്കെ ഓണത്തിനു മഴയുണ്ടായിട്ടുണ്ടു്. പക്ഷെ അതൊക്കെ ചെറുതായിട്ടൊന്നു പെയ്ത് വലിയശല്യമൊന്നുമുണ്ടാകാതെ ഒഴിഞ്ഞു പോവുകയാണു് ചെയ്തിട്ടുള്ളതു്, ഞാൻ ഇവിടെയൊക്കെ ഉണ്ടേ എന്നു് അറിയിക്കുവാനെന്നോണം. പക്ഷെ, ഇത്തവണത്തെ മഴ കടുകട്ടിയായിപ്പോയി, അല്ലേ?

കാലവർഷത്തിനു കാലം തെറ്റിയതാണു കാര്യം. ഇടവം പകുതിമുതൽ കർക്കിടകം മുക്കാൽ ഭാഗത്തോളം പെയ്യേണ്ട മഴ, ഇത്തവണ പതിവു തെറ്റിച്ചേക്കാം എന്നു തീരുമാനിച്ചു് അന്നൊന്നും പെയ്യാതെ ഓണത്തിനോടടുപ്പിച്ചു കനക്കാൻ തുടങ്ങുകയും, തിരുവോണത്തിന്റെയന്നു് മലയാളിയുടെ ഓണാവേശത്തിനെ നനച്ചുകൊണ്ടു് തകർത്തു പെയ്യുകയും ചെയ്തു.

ആ, പോട്ടെ സാരമില്ല. മഴ എപ്പോഴെങ്കിലും പെയ്യേണ്ടതല്ലേ? പെയ്യേണ്ട സമയത്തോ പെയ്തില്ല. ഓണം കുളമായെങ്കിൽ പോട്ടെ എന്നു സമാധനിക്കാം, കാരണം മഴ പെയ്തല്ലോ. ജലസംഭരണികൾ കുറച്ചെങ്കിലും നിറഞ്ഞല്ലോ. നമ്മെ തുറിച്ചുനോക്കാൻ തുടങ്ങിയ വരൾച്ചയും വൈദ്യുതിക്ഷാമവും ഒഴിഞ്ഞു പോയല്ലോ. ഇതെല്ലാം നല്ലകാര്യങ്ങൾ തന്നെയല്ലേ? അടുത്ത ഓണം നമുക്കു് പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാം എന്നു പ്രതീക്ഷിക്കാം, അല്ലേ ചങ്ങാതീ?

തിരുവോണത്തിന്റെയന്നു് രാവിലെ ശ്രീവല്ലഭനെ കണ്ടു തൊഴാൻ പോകുന്ന പതിവു് കുറച്ചു വർഷങ്ങളായി ഉണ്ടു്. തിരുവോണത്തലേന്നു രാത്രി മകനോടു ചോദിച്ചു,

"നാളെ രാവിലെ ഞാൻ വല്യമ്പലത്തിൽ പോകുന്നുണ്ടു്. നീ വരുന്നോ?"

വരുന്നുണ്ടെന്നു് അവൻ പറഞ്ഞു. ഭാര്യയോടു ചോദിച്ചു - ഉഷയും വരുന്നുണ്ടെന്നു പറഞ്ഞു. വെളുപ്പിനെ എഴുന്നേറ്റ് രാവിലത്തെ കാപ്പിക്കുള്ള ഇഡ്ഡലിയും സാമ്പാറുമൊക്കെ റെഡിയാക്കിയിട്ടുവേണം അവൾക്ക് വരാൻ. വെളുപ്പിനെ വിളിച്ചെഴുന്നേൽപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. വെളുപ്പിനെ നാലരമണിക്കു് ഉണർന്നെഴുന്നേൽക്കുന്നതാണെന്റെ പതിവു്. ഞാൻ എഴുന്നേൽക്കുമ്പോൾ അവളെക്കൂടി വിളിച്ചുണർത്തിയാൽ മതിയല്ലോ. അങ്ങനെ കണക്കുകൂട്ടിയാണു് രാത്രി ഉറങ്ങാൻ കിടന്നതു്.

പക്ഷെ, സംഭവിച്ചതു മറ്റൊന്നു്. ശ്രീവല്ലഭന്റെ ലീലാവിലാസം എന്നല്ലാതെ എന്തു പറയാൻ! കുസൃതിയൊപ്പിക്കുന്നതിൽ ഭഗവാൻ എന്നും മുൻപന്തിയിലാണല്ലോ! വെളുപ്പിനെ ഞാൻ ഉണർന്ന് കട്ടിലിൽ കിടന്നുകൊണ്ടുതന്നെ ടോർച്ചടിച്ച് ക്ലോക്കിൽ നോക്കിയപ്പോൾ വെറും മൂന്നര മണി. നാലരയാവാൻ ഇനിയും സമയമുണ്ടല്ലോ എന്നു കരുതി വീണ്ടും ഉറക്കത്തിലേയ്ക്കു വീണുപോയി.

പിന്നെ ഉണർന്നപ്പോൾ ക്ലോക്കിൽ മൂന്നേമുക്കാൽ. പക്ഷെ മുറിക്കകത്തു നല്ല വെളിച്ചം, ജനലിൽക്കൂടി കയറിവരുന്നതാണു്. അപ്പോഴേയ്ക്കും ഉഷയും ഉണർന്നു.

"മൂന്നേമുക്കാൽ മണിയേ ആയിട്ടുള്ളു. പിന്നെന്താ നല്ല വെളിച്ചം?", ഞാൻ അവളോടു ചോദിച്ചു.
"വഴിയിലെ ലൈറ്റിന്റെ വെളിച്ചമായിരിക്കും."

ശരിയാണു്, വഴിയിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതു കാരണം രാത്രിയിൽ മുറിക്കുള്ളിലെ ലൈറ്റണച്ചാലും മുറിക്കകത്തു കുറച്ചു പ്രകാശം ഉണ്ടാവാറുണ്ട്. ഞാൻ ഒന്നുകൂടി കണ്ണുതുറന്നു നോക്കി. ഇതു പക്ഷെ, സധാരണയിലും കൂടുതലാണല്ലോ പ്രകാശം! നേരം വെളുത്തോ?, എനിക്കു സംശയമായി. ക്ലോക്കിൽ നോക്കിയപ്പോൾ ഏതാണ്ടു പഴയ സമയം തന്നെ, ചെറിയൊരു വ്യത്യാസം മാത്രം. അതിന്റെ സൂചി ഇരുന്നു വിറയ്ക്കുന്നതുപോലെ. എനിക്കു കാര്യം മനസ്സിലായി ക്ലോക്കു ചതിച്ചിരിക്കുന്നു. അതിന്റെ ബാറ്ററിയുടെ ചാർജ്ജ് തീർന്നിരിക്കുന്നു.

ഞാൻ എഴുന്നേറ്റുചെന്നു് മേശയ്ക്കകത്തുനിന്നു് വാച്ചെടുത്തുനോക്കി-സമയം ആറുമണി എട്ടു മിനിറ്റ്. ജനലിൽക്കൂടി കടന്നുവന്നതു് വഴിവിളക്കിന്റെ പ്രകാശമല്ല, സൂര്യപ്രകാശം തന്നെ! എത്രയോ നാളുകളായി വെളുപ്പിനു നാലരയ്ക്കുതന്നെ ഉണർന്നെഴുന്നേറ്റുകൊണ്ടിരുന്ന എനിക്കെന്തേ ഇന്നിങ്ങനെ പറ്റി!

അത്രയും താമസിച്ചുപൊയതുകൊണ്ടു് ഉഷ വരേണ്ട എന്നു വച്ചു. ഞാനും മകനും കൂടി കുളിയും കഴിഞ്ഞു് അമ്പലത്തിൽ പോകാൻ റെഡിയായി. ആകാശത്തേയ്ക്കു നോക്കിയപ്പോൾ അത്ര പന്തിയല്ലെന്നു തോന്നി, മഴ എപ്പോൾ വേണമെങ്കിലും പെയ്യാം. ഞാൻ ഒരു കുട തപ്പിയെടുത്തു കാറിൽ വച്ചു. മോനോടു പറഞ്ഞു,

"എടാ, നീയും കൂടി ഒരു കുടയെടുത്തോ. അല്ലെങ്കിൽ നമ്മൾ അമ്പലത്തിൽ ചെന്നിറങ്ങുമ്പോൾ നനയേണ്ടി വരും."

അമ്പലത്തിനടുത്തെത്തിയപ്പോഴേയ്ക്കും മഴ നല്ല ശക്തിയിൽ പെയ്യാൻ തുടങ്ങി. കുട നിവർത്തിപ്പിടിച്ചുകൊണ്ടാണു് അമ്പലത്തിനുള്ളിൽ നടന്നു തൊഴുതതു്. മഴയായിട്ടും ധാരാളം ആളുകൾ ഉണ്ടായിരുന്നു. ശ്രീവല്ലഭനെ തൊഴുതു മനസ്സു നിറഞ്ഞു. പുറത്തിറങ്ങി കാറിൽ കയറുമ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. തിരുവോണദിവസം ഇങ്ങനെയൊരു മഴ! എന്റെ ഓർമ്മയിൽ, ഇതുവരെ ഉണ്ടായിട്ടില്ല.

കാപ്പികുടിയെല്ലാം കഴിഞ്ഞപ്പോൾ, പായസം ഉണ്ടാക്കാൻ ഞാനും അല്പം സഹായിച്ചേക്കാം എന്നു തോന്നി. സാധരണ അടുക്കളയുടെ പരിസരത്തു പോകാത്തയാളാണു ഞാൻ. ഗോതമ്പു പായസമാണു് ഉണ്ടാക്കാൻ നിശ്ചയിച്ചിരിക്കുന്നതു്. സേമിയാ പായസം, പാൽപ്പായസം എന്നിവയൊന്നും ശരിക്കും പായസമല്ല. അതൊക്കെ പിള്ളാരെ പറ്റിക്കാനുള്ള പൊടിക്കൈകളാണു്, എളുപ്പ മാർഗ്ഗങ്ങളാണു്. അതുകൊണ്ടു ഞാൻ തന്നെയാണു് ഗോതമ്പു പായസം ഉണ്ടാക്കാമെന്നു് അഭിപ്രായപ്പെട്ടതു്.

അരക്കിലോ സൂജിഗോതമ്പുനുറുക്കിനു് നാലു തേങ്ങ (തേങ്ങാപ്പാലെടുക്കുവാൻ), ഒരു കിലോ ശർക്കര എന്നതാണു കണക്കെന്നു് പാചകവിദഗ്ദ്ധനായ ചിറ്റപ്പനോടു ചോദിച്ചു മനസ്സിലാക്കിയിരുന്നു. ശർക്കരയുണ്ട പൊട്ടിച്ച് പൊടിയാക്കിയതും തേങ്ങാ പിഴിഞ്ഞ് പാലെടുത്തതും ഞാനായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണു് ഭാര്യയെ ഇങ്ങനെ അടുക്കളജോലിയിൽ സഹായിക്കുന്നതു്. എന്താണാവോ അങ്ങനെ തോന്നാൻ എന്നു് എനിക്കുതന്നെ അറിയില്ല. ഏതായാലും പായസം നല്ല ഉഗ്രനായി.

അങ്ങനെ ഉച്ചയായി. ഊണും പായസം കുടിക്കലുമെല്ലാം കഴിഞ്ഞപ്പോൾ തിരുവോണം പടിയിറങ്ങിപ്പോയി.

സുരേഷ് ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ, "ദാ വന്നു, ദേ പോയി ഓണം!" ഇനി ഒരു വർഷം കാത്തിരിക്കണം! അല്ലെങ്കിലും ഓണമിങ്ങനെയാണു്, വന്നതിനേക്കാൾ പതിന്മടങ്ങു വേഗത്തിൽ പൊയ്ക്കളയും. അതിനാൽ ഉത്രാടം കഴിയുമ്പോഴേയ്ക്കും എനിക്കു മനഃപ്രയാസം തുടങ്ങും, നാളെ ഈ സമയമാകുമ്പോഴേയ്ക്കും ഓണം തീർന്നുപോകുമല്ലോ എന്നോർത്ത്.

അതുകാരണം എന്റെ പ്രാർത്ഥന തിരുവോണ ദിവസം ആവല്ലേ എന്നാണു്. ഉത്രാടത്തിന്റെ തലേദിവസം വരയേ പെട്ടെന്നു വരാവൂ. അതിനുശേഷം സമയം മുന്നോട്ടു നീങ്ങാതെ ഒരു നിൽപ്പങ്ങനെ നിൽക്കണം! നാളെ കഴിഞ്ഞ് ഓണമാണല്ലോ എന്നു പറയാനും പ്രതീക്ഷയോടെ കാത്തിരിക്കാനും കുറെ സമയം വേണം! അല്ലേ ചങ്ങാതീ? അല്ലാതെ ഓണമിങ്ങനെ ഓടിപ്പോയാൽ എന്തു ചെയ്യും! സമയത്തെ പിടിച്ചുനിർത്താൻ എന്താണോ ഒരു മാർഗ്ഗം? ഒരു മാർഗ്ഗവുമില്ല, കാത്തിരിക്കുക അടുത്ത വർഷത്തെ ഓണത്തിനായി.

Thursday, February 16, 2012

എല്ലാവരും എഞ്ചിനിയർമാരാവേണ്ടതുണ്ടോ?

ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ ഈയിടെ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെപ്പറ്റി പത്രത്തിൽ വായിക്കുകയുണ്ടായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ മോശമായിരിക്കുന്നു എന്നാണു് കോടതി അഭിപ്രായപ്പെട്ടതു്.

ഇന്നത്തെക്കാലത്തു് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തുടർന്നു പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളോടും 'എവിടെയാണു പഠിക്കുന്നതു്?' എന്നു ചോദിച്ചാൽ അവർ ഏതെങ്കിലുമൊരു എഞ്ചിനിയറിങ്ങ് കോളജിന്റെ പേരു പറയും. പണ്ടു് കൂടുതൽ കുട്ടികളും ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, വളരെ കുറഞ്ഞ ഒരു ശതമാനം കുട്ടികൾ മാത്രം എഞ്ചിനിയറിങ്ങ് കോളജുകൾ ഉൾപ്പടെയുള്ള പ്രഫഷണൽ കോളജുകളിലുമാണു പഠിച്ചിരുന്നതു്.

ഈയുള്ളവൻ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജിൽ പഠിച്ച ഒരു ഇലക്ട്രിക്കൽ എഞ്ചിനിയറാണു്. ഞാൻ 1982-ലാണു് കോഴ്സ് പൂർത്തിയാക്കുന്നതു്. അന്നു് എഞ്ചിനിയറിങ്ങ് കോളജുകളുടെ എണ്ണം പരിമിതമായിരുന്നു. കോഴിക്കോടു് ആർ ഈ സി (ഇപ്പോൾ എൻ ഐ റ്റി) ഉൾപ്പടെ വെറും ആറു് എഞ്ചിനിയറിങ്ങ് കോളജുകൾ മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളു. എൻട്രൻസ് എക്സാമിനേഷൻ ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. സീറ്റുകൾ പരിമിതമായതുകാരണം നല്ല മാർക്കുള്ളവർക്കു മാത്രമേ പ്രവേശനം ലഭിക്കുമായിരുന്നുള്ളു. മാത്രമല്ല, അന്നു് ശരിക്കും എഞ്ചിനിയറിങ്ങ് പഠിക്കാൻ താത്പര്യമുള്ളവരേ അതിനു വരികയുള്ളായിരുന്നു.

ഇന്നത്തെ സ്ഥിതിയോ?. എഞ്ചിനിയറിങ്ങ് കോളജിൽ പഠിക്കുക എന്നതു് അഭിമാനത്തിന്റെ പ്രശ്നമായാണു സമൂഹം കരുതുന്നതു്. ആർട്സ് കോളജിൽ പഠിക്കുകയാണു് എന്നു പറയുന്നതു് മോശമാണെന്നു് കുട്ടികളും അവരുടെ വീട്ടുകാരും ഇവിടത്തെ സമൂഹവും കരുതുന്നു. ഫലം? എഞ്ചിനിയറിങ്ങ് പഠിത്തത്തിനുള്ള അഭിരുചിയോ യോഗ്യതയോ ഇല്ലാത്ത കുട്ടികളാണു് ഇന്നു് എഞ്ചിനിയറിങ്ങ് കോളജുകളിൽ പ്രവേശനം നേടുന്നതിൽ ഭൂരിഭാഗവും.

എഞ്ചിനിയറിങ്ങിനോടു് അഭിരുചിയുള്ളവരും നന്നായി പഠിക്കുന്നവരുമായ കുട്ടികളുടെ കാര്യത്തിലും, അവർ ഹയർ സെക്കൻഡറി പരീക്ഷയ്ക്കു് നല്ല മാർക്കു വാങ്ങിയതുകൊണ്ടു മാത്രം മതിയാവില്ല. എൻട്രൻസ് പരീക്ഷ എന്ന കടമ്പ കടന്നുകിട്ടണം. വെറുതെ കടന്നു കിട്ടിയാൽ മാത്രമല്ല ഉയർന്ന റാങ്കും കിട്ടണം. എങ്കിൽ മാത്രമേ നല്ല എഞ്ചിനിയറിങ്ങ് ബ്രാഞ്ചും നിലവാരമുള്ള കോളജും കിട്ടുകയുള്ളു. ഹയർ സെക്കൻഡറി(അഥവാ പ്ലസ് ടൂ) പരീക്ഷയ്ക്കും എൻട്രൻസ് പരീക്ഷയ്ക്കും ഒരേപോലെ നല്ല മാർക്കു വാങ്ങേണമെന്നുള്ളതു് കുട്ടികളിൽ അനാവശ്യമായ പിരിമുറുക്കം ഉണ്ടാക്കുന്നു.

ഈ രണ്ടു പരീക്ഷകളും രണ്ടു രീതിയിലാണു് നടത്തുന്നതു്. പ്ലസ് ടൂ പരീക്ഷയ്ക്കു് നല്ല മാർക്കു വേണമെങ്കിൽ കുട്ടിയ്ക്കു് എല്ലാ വിഷയത്തിലും നല്ല അറിവുണ്ടാവണം. എന്നാൽ എൻട്രൻസ് പരീക്ഷയ്ക്കു് നല്ല മാർക്കു വേണമെങ്കിൽ വിഷയങ്ങളിലുള്ള അറിവുമാത്രം മതിയാവില്ല. അതിനു് ഒരു പ്രത്യേകതരം സ്കിൽ ആണു് ആവശ്യം. അറിവുമാത്രം വച്ചുകൊണ്ടു് എൻട്രൻസ് എഴുതിയാൽ നിരാശയാവും ഫലം.

എൻട്രൻസ് എഴുതാനുള്ള സ്കിൽ എവിടെ കിട്ടും?. എല്ലാവർക്കും അറിയാം, അതിനു പാലാവരെ പോകേണ്ടി വരും. അവിടെയുള്ള കോച്ചിങ്ങ് സെന്ററിൽ പഠിച്ചു് എൻട്രൻസ് എഴുതുന്നവരാണു് ഉയർന്ന റാങ്കുകൾ കരസ്ഥമാക്കുന്ന ഭൂരിപക്ഷം പേരും. പാലാവരെ പോകാൻ അസൗകര്യമുള്ളവർക്കുവേണ്ടി അവർ മറ്റു സ്ഥലങ്ങളിലും കോച്ചിങ്ങ് നടത്തുന്നുണ്ടു്. എന്നാൽ ഉപ്പോളം വരുമോ ഉപ്പിലിട്ടതു് എന്നു ചിന്തിക്കുന്നവർ പാലായിൽത്തന്നെ അഡ്മിഷൻ കിട്ടാനായി ഇടികൂടുന്നു.

എൻട്രൻസ് കോച്ചിങ്ങിനായി ഭാരിച്ച ഫീസ് കൊടുക്കാൻ സൗകര്യമില്ലാത്തവരും, ദൂരെ പോയി കോച്ചിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരും, എന്നാൽ പഠിക്കാൻ മിടുക്കന്മാരുമായ വിദ്യാർത്ഥികൾ തഴയപ്പെടുന്നു. ഗ്രാമീണരായ കുട്ടികൾക്കാണു് ഈ ദുര്യോഗം കൂടുതലായി ഉണ്ടാവുന്നതു്. പണ്ടു് എൻട്രൻസ് ഇല്ലാതിരുന്ന സമയത്തു് പഠിക്കാൻ മിടുക്കരായ ഗ്രാമീണ വിദ്യാർത്ഥികൾക്കു് എഞ്ചിനിയറിങ്ങ് പ്രവേശനം കിട്ടാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.

എൻട്രൻസ് പരിശീലനം എന്നതു് വൻ ബിസിനസ്സായി മാറിയപ്പോൾ അതിന്റെ കോച്ചിങ്ങ് സെന്ററുകൾ നടത്തുന്നവർക്കു് അതു പണം കൊയ്യാനുള്ള മാർഗ്ഗമായി. നിരന്തരമായ പരിശീലനം മൂലം എൻട്രൻസ് എഴുതാനുള്ള സ്കിൽ വലിയ മിടുക്കന്മാരല്ലാത്ത വിദ്യാർത്ഥികളിലും ഉണ്ടാക്കിയെടുക്കാൻ പറ്റും. അങ്ങനെ അർഹതയില്ലാത്തവർപോലും ഉയർന്ന റാങ്കു വാങ്ങിയെന്നിരിക്കും. അടുത്ത കാലത്തു് ഇൻഫോസിസ് മുൻചെയർമാൻ നാരായണ മൂർത്തി പറഞ്ഞു, ഐ ഐ ടികളിൽ ഇപ്പോൾ പ്രവേശനം നേടുന്ന വളരെയധികം വിദ്യാർത്ഥികൾക്കും പണ്ടുണ്ടായിരുന്നവരുടെ നിലവാരമില്ല എന്നു്. കാരണമായി അദ്ദേഹം പറഞ്ഞതു് ഇന്നത്തെ അശാസ്ത്രീയമായ എൻട്രൻസ് കോച്ചിങ്ങും എൻട്രൻസ് പരീക്ഷയുമാണു്. നിരന്തരമായ എൻട്രൻസ് കോച്ചിങ്ങിലൂടെ നിലവാരമില്ലാത്ത വിദ്യാർത്ഥികൾക്കും എൻട്രൻസ് എഴുതാനുള്ള സ്കിൽ ഉണ്ടാക്കിക്കൊടുക്കുകയും അവർ എൻട്രൻസിൽ ഉന്നതമായ റാങ്ക് നേടുകയും ചെയ്യുന്നു.

അവർ ഈ സ്കിൽ മാത്രമേ ആർജ്ജിക്കുന്നുള്ളു, വിഷയത്തിലുള്ള അഗാഥമായ അറിവു് ആർജ്ജിക്കുന്നില്ല. ഇപ്പോൾ കേരളത്തിൽ എഞ്ചിനിയറിങ്ങ് പ്രവേശനത്തിനു് എൻട്രൻസ് മാർക്കിനും യോഗ്യതാപരീക്ഷയുടെ മാർക്കിനും തുല്യ പ്രാധാന്യം കൊടുക്കുന്നു എന്നുള്ളതു് ഒരു നല്ല കാര്യമാണു്. എൻട്രൻസ് പരീക്ഷ എന്ന ഏർപ്പാടു് പൂർണ്ണമായും അവസാനിപ്പിച്ചു് എൻട്രൻസ്കോച്ചിങ്ങ് എന്ന പീഡനത്തിൽനിന്നും വിദ്യാർത്ഥികളെ മോചിപ്പിക്കുകയാണു് വേണ്ടതു്.
നിലവാരമില്ലാത്ത കുട്ടികൾക്കു് എഞ്ചിനിയറിങ്ങ് പ്രവേശനം നേടിയെടുക്കാൻ കുറുക്കുവഴികളും ഉണ്ടു്. അതിനുള്ള മാർഗ്ഗം തുറന്നിട്ടിരിക്കുകയാണു് സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളജുകൾ. പണം മുടക്കണമെന്നുമാത്രം. പണം കൊണ്ടു നേടാൻ കഴിയാത്തതു് എന്താണു്, അല്ലേ?. എഞ്ചിനിയറിങ്ങ് പ്രവേശനത്തിനുള്ള യോഗ്യതയായി എൻട്രൻസ് പരീക്ഷയിൽ നേടേണ്ട കുറഞ്ഞ മാർക്കായ അൻപതു ശതമാനം കിട്ടാത്തവർക്കും നിരാശയ്ക്കു വകയില്ല. അവർക്കും പ്രവേശനം കിട്ടും. അതിനുള്ള മാർഗ്ഗമാണു് എൻ ആർ ഐ ക്വോട്ട. മാതാപിതാക്കളൊന്നും വിദേശത്തു ജോലിചെയ്യുന്നവരാവണമെന്നു യാതൊരു നിർബ്ബന്ധവുമില്ല. ഏതെങ്കിലുമൊരു പരിചയക്കാരന്റെയോ വഴിപോക്കന്റെയോ പാസ്സ്പോർട്ടിന്റെയും വിസയുടെയും കോപ്പി കാണിച്ചാൽമാത്രം മതി. പക്ഷെ കാശു കൂടുതൽ മുടക്കേണ്ടിവരും.

ഇങ്ങനെ നിലവാരമില്ലാത്തതും എഞ്ചിനിയറിങ്ങ് പഠനത്തോടു പ്രത്യേകിച്ചു് അഭിരുചിയില്ലാത്തവരുമായ കുട്ടികൾ പ്രവേശനം നേടുന്നതിന്റെ ഫലം കാണാനുമുണ്ട്. നിലവാരം പുലർത്തുന്ന കുറെ എഞ്ചിനിയറിങ്ങ് കോളജുകളിലൊഴികെ, പ്രത്യേകിച്ചും സ്വാശ്രയ കോളജുകളിൽ വിജയശതമാനം വെറും നാൽപ്പതും അൻപതുമൊക്കെയാണു്. ഇങ്ങനെയുള്ള കോളജുകളിലെ അദ്ധ്യാപന നിലവാരവും പരിതാപകരമാണു്. കാരണം അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകർ കൂടുതലും ഗസ്റ്റ് ലക്ചറർമാരാണു്. അവർ എഞ്ചിനിയറിങ്ങ് പാസ്സായി ഇന്നലെ പുറത്തിറങ്ങിയതേ ഉണ്ടായിരിക്കുകയുള്ളു. അവർക്കു് പഠിപ്പിക്കാൻ കഴിവുണ്ടായിരിക്കില്ല. തുച്ഛമായ പ്രതിഫലംമാത്രം കിട്ടുന്നതിനാൽ അവർക്കു് ജോലിയിൽ ആത്മാർത്ഥതയുമുണ്ടാവില്ല. അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ നിലവാരവും മോശമാകുന്നു.

ഇങ്ങനെയൊക്കെ പഠിച്ചു് പുറത്തുവരുന്ന ഒരു എഞ്ചിനിയർക്കു് എന്തു നിലവാരമുണ്ടാവും എന്നു് ഊഹിക്കാവുന്നതേയുള്ളു. എഞ്ചിനിയറിങ്ങ് ഡിഗ്രിയെടുത്തു പുറത്തുവരുന്ന ധാരാളം പേർ എഞ്ചിനിയർമാരായി ജോലി കിട്ടാത്തതിനാൽ ബാങ്കുകളിലും സർക്കാർ ഓഫീസുകളിലുംമറ്റും ക്ലാർക്കിന്റെ ജോലി സ്വീകരിക്കാനും തയ്യാറാവുന്ന സ്ഥിതിയാണു് ഇന്നു കാണുന്നതു്. ഇതിനുവേണ്ടി ആണെങ്കിൽ എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസം നേടേണ്ട ആവശ്യം ഉണ്ടോ? ഇങ്ങനെ എല്ലാവരും എഞ്ചിനിയർമാർ ആവേണ്ട കാര്യമുണ്ടോ?. വേറെ എന്തെല്ലാം മേഖലകളിൽ വിദ്യാഭ്യാസം നേടാനും കഴിവു തെളിയിക്കാനുമുള്ള അവസരങ്ങളാണു് ഇന്ന് വിദ്യാർത്ഥികളെ കാത്തിരിക്കുന്നതു്.