Friday, November 28, 2008

മുംബൈ: ഈ കണ്ണീര്‍ കണ്ട്‌ ആരും ചിരിക്കേണ്ട

നവംബര്‍ 27 ,2008രാവിലെ:

റ്റി.വി. യില്‍ തെളിയുന്ന ഭീതിദമായ ദൃശ്യങ്ങള്‍കത്തിയെരിയുന്ന ടാജ്‌ ഹോട്ടല്‍; വേള്‍ഡ്‌ ട്രെയിഡ്‌ സെന്റര്‍ കത്തിയെരിയുന്ന ദൃശ്യം റ്റി.വി.യില്‍ കണ്ട ഓര്‍മ്മ.

ദൈവമേ വീണ്ടും ആ ഭ്രാന്തന്മാര്‍. സമനില നഷ്ടപ്പെട്ട്‌, കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ എന്തും പിച്ചിച്ചീന്തി തകര്‍ത്തെറിയാന്‍ എത്തിയിരിക്കുന്നു!. പേ പിടിച്ച മനുഷ്യ മൃഗങ്ങള്‍!

എത്ര നാളുകള്‍. എത്രയെത്ര ഭീകരാക്രമണങ്ങള്‍. ഇവര്‍ എന്തു നേടി?ഭീതിയില്‍ വിറുങ്ങലിച്ചു നില്‍ക്കുന്ന മുംബൈ നഗരം. ഭീകരാക്രമണത്തില്‍ മരിച്ചു വീഴുന്ന മനുഷ്യര്‍. അവരില്‍ ഹിന്ദുവുണ്ട്‌, മുസല്‍മാനുണ്ട്‌, ക്രിസ്ത്യാനിയുണ്ട്‌, സ്വദേശികളുണ്ട്‌, വിദേശികളുണ്ട്‌.

എത്ര കുടുംബങ്ങള്‍ അനാഥമായി. എത്ര അമ്മമാര്‍, ഭാര്യമാര്‍, സഹോദരിമാര്‍, മക്കള്‍ കണ്ണീര്‍ കുടിച്ചു. എത്ര പിതാക്കന്മാര്‍, സഹോദരന്മാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ കണ്ണീര്‍ കുടിച്ചു.എന്നിട്ടോ, ഈ അക്രമികള്‍, ഈ മനുഷ്യ മൃഗങ്ങള്‍ എന്തു നേടി?

ഒന്നും നേടില്ല, നേടാന്‍ പറ്റില്ല.അങ്ങനെയുള്ള ഒരു രാജ്യമാണിത്‌. അങ്ങനെയുള്ള ഒരു ജനതയാണിത്‌. തകര്‍ക്കാന്‍ പറ്റില്ല. ഉരുക്കിനേക്കാള്‍ ബലമുള്ള ഒരു അടിത്തറയാണു്‌ ഈ രാജ്യത്തിനുള്ളത്‌, ജനതയ്ക്കുള്ളത്‌, ഈ സംസ്കാരത്തിനുള്ളത്‌.

നൂറ്റാണ്ടുകളിലൂടെ, എന്തെല്ലാം പരീക്ഷണ ഘട്ടങ്ങളില്‍ക്കൂടെ കടന്നു വന്നതാണു നമ്മള്‍, ഈ രാജ്യം, ഈ ജനത- ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞ നമ്മള്‍!

എത്രയെത്ര വിദേശാക്രമണങ്ങളും, കീഴ്പ്പെടുത്തലുകളും കണ്ട രാജ്യമാണിത്‌. എല്ലാ പ്രതിസന്ധി ഘട്ടങ്ങളും കടന്നു എന്നും നമ്മള്‍ വിജയിച്ചിട്ടേ ഉള്ളൂ. ഒരു ആക്രമണത്തിനും തകര്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത ഒരു രാജ്യമാണിത്‌. ഒരു അധിനിവേശത്തിനും തകര്‍ക്കാന്‍ കഴിയാത്ത ഒരു സംസ്കാരമാണിത്‌. ഒരിക്കലും തല കുനിക്കാത്ത ഒരു ജനതയാണിത്‌. അതു ചരിത്രം.

ലോക സമൂഹത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം നേടിയെടുത്ത നമ്മുടെ രാജ്യം. പുരോഗതിയിലേയ്ക്ക്‌ അതി വേഗം കുതിച്ചു കൊണ്ടിരിക്കുന്ന ഒരു ജനത - അതാണു നമ്മള്‍.

മഹാ മേരു പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ഗജരാജന്‍, നമ്മുടെ രാജ്യം. അതിന്റെ പിന്‍ കാലില്‍ വന്നു കുത്തുന്ന ഒരു കൊതുക്‌, അത്രേയുള്ളൂ ഈ ഭീകരഭ്രാന്തന്മാര്‍!.

നഗരങ്ങള്‍ ഇവര്‍ ഇടയ്ക്കിടെ ശവപ്പറമ്പാക്കി മാറ്റുന്നു. നിരപരാധികളെ കൊന്നു കൊല വിളിക്കുന്നു.

ശവപ്പറമ്പില്‍ നിരന്നു കിടക്കുന്ന ശവങ്ങള്‍. അവയ്ക്കിടയില്‍ പരതി നടക്കുന്ന ഒരു സ്ത്രീ രൂപം. ശവങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ട ആരെയോ തിരയുകയാണു്‌. ആരാണു്‌ ആ സ്ത്രീ?അതു്‌ എന്റെ, അല്ലെങ്കില്‍ നിങ്ങളുടെ അമ്മയാകാം, ഭാര്യയകാം, പെങ്ങളാകാം, മകളാകാം.

ശവങ്ങള്‍ക്കിടയില്‍ തിരയുന്നത്‌ എന്നെയാകാം, നിങ്ങളെ ആകാം. തേങ്ങല്‍ അടക്കിപ്പിടിച്ച നിസ്സഹായത. ആ കണ്ണില്‍, നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ട ആളിനു വേണ്ടി ഒരു തുള്ളി കണ്ണീര്‍!.

ഈ കണ്ണീര്‍ കണ്ടു ചിരിക്കുവാനാണോ ഈ ഭ്രാന്തന്മാര്‍ ഇതു ചെയ്യുന്നത്‌?

എങ്കില്‍ ഈ കണ്ണീര്‍ കണ്ട്‌ ആരും ചിരിക്കേണ്ടതില്ല. ഈ ദുഃഖവും ഞങ്ങള്‍ മറികടക്കും. അവസാനം ചിരിക്കുന്നതു ഞങ്ങളായിരിക്കും, ഭീകരതയുടെ അന്ത്യം കാണുമ്പോള്‍!

2 comments:

  1. അഭിമാനം കത്തിയെരിഞ്ഞ നിമിഷം

    http://boldtechi.blogspot.com/2008/11/blog-post_27.html

    ReplyDelete
  2. Demolish Pakistan. That is the need of the hour. Our need; need of the world, of all who desire peace.

    ReplyDelete