Friday, November 9, 2007

ഒരു പഴയ സഹപാഠിയെ കണ്ടുമുട്ടിയപ്പോള്‍

പത്തനംതിട്ട ഓഫീസില്‍ ജോലി നോക്കുന്ന കാലം.2003ല്‍ ആയിരിക്കണം. ഓഫീസിലേക്കു പോകാന്‍ രാവിലെ തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ സ്റ്റാന്റില്‍ നിന്നാണു ബസ്‌ കയറുന്നത്‌.തിരുവല്ലയിലുള്ള മുത്തൂര്‍ എന്ന സ്ഥലത്താണു ഞാന്‍ താമസിക്കുന്നത്‌.അവിടെ നിന്നും ഏതാണ്ട്‌ രണ്ടു കിലോ മീറ്ററോളമുണ്ട്‌ ബസ്‌ സ്റ്റാന്റിലേക്ക്‌.രാവിലെ വീട്ടില്‍ നിന്നും സ്കൂട്ടറില്‍ ടൗണിലെത്തും.സ്കൂട്ടര്‍ ഒരു പെട്രോള്‍ പമ്പില്‍ വച്ചിട്ട്‌ ബസ്‌ സ്റ്റാന്റിലേക്കു പോകും.ഇതായിരുന്നു പതിവ്‌.

ഒരു ദിവസം വൈകിട്ട്‌ ഓഫീസില്‍ നിന്നു തിരിച്ചു വന്ന് ടൗണില്‍ ബസ്സിറങ്ങി.എന്നിട്ട്‌ വീട്ടിലേക്കു പോകാനായി സ്കൂട്ടെറെടുക്കുവാന്‍ പെട്രോള്‍ പമ്പിലേക്കു നടക്കുകയായിരുന്നു.ഞാനൊരു നല്ല പരിസര നിരീക്ഷകനല്ല.മിക്കപ്പോഴും എതിരെ വരുന്ന ആളുകളെ അത്ര ശ്രദ്ധിക്കാറില്ല.ഇത്‌ അത്ര നല്ല സ്വഭാവമാണെന്നല്ല.പലപ്പോഴും പരിചയക്കാര്‍,അവരെ കണ്ടിട്ടും മൈന്റ്‌ ചെയ്യാത്തതാണെന്നു കരുതാറുണ്ട്‌.അപ്പോള്‍, അന്നു ഞാന്‍ അങ്ങനെ ടൗണില്‍ക്കൂടി നടന്നു വരുമ്പോള്‍ (പതിവു പോലെ പരിസരം ശ്രദ്ധിക്കാതെയുള്ള വരവാണു്‌.)എതിരെ വന്ന ഒരാള്‍, എന്നെ കടന്നു കഴിഞ്ഞ്‌ പിന്നില്‍ നിന്നു വിളിച്ചു. ഞാന്‍ തിരിഞ്ഞു നോക്കി.എവിടെയോ കണ്ടിട്ടുള്ള ഒരു രൂപം.

"പ്രദീപല്ലേ?" അയാള്‍ ചോദിച്ചു.
"അതെ"
'എന്നെ മനസ്സിലായോ?"

സൂക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക്‌ ആളിനെ പിടികിട്ടി.പണ്ട്‌ പ്രീ ഡിഗ്രിക്ക്‌ മര്‍ത്തോമ്മാ കോളജില്‍ ഒരുമിച്ചു പഠിച്ച കൃഷ്ണചന്ദ്രന്‍(യഥാര്‍ത്ഥ പേരല്ല).പ്രീ ഡിഗ്രിക്കു ശേഷം ഞങ്ങള്‍ രണ്ടു വഴിക്കു പിരിഞ്ഞു ഞാന്‍ കേരളത്തിന്റെ തെക്കും അയാള്‍ വടക്കുമുള്ള എഞ്ചിനിയറിംഗ്‌ കോളജുകളിലായി പഠിത്തം.അന്നു പിരിഞ്ഞതില്‍ പിന്നെ ഇപ്പോഴാണു തമ്മില്‍ കാണുന്നത്‌.

പിന്നീടു കുശല പ്രശ്നങ്ങളായി.കൃഷ്ണചന്ദ്രന്‍ മെക്കാനിക്കല്‍ എഞ്ചിനിയിറിങ്ങില്‍ ഡിഗ്രിയെടുത്ത ശേഷം കേരളത്തിലും ബോംബെയിലും പിന്നീട്‌ ഗള്‍ഫിലും ജോലി ചെയ്തു.ഇപ്പോള്‍ ഗള്‍ഫില്‍ നിന്നു തിരിച്ചെത്തി നാട്ടില്‍ നില്‍ക്കുകയാണു്‌.തിരുവല്ലയ്ക്കടുത്തു തന്നെയാണു്‌ അയാളുടെ നാട്‌.അല്‍പ്പ നേരം സംസാരിച്ച ശേഷം പിരിയും മുമ്പ്‌ എന്റെ ഫോണ്‍ നമ്പരും ചോദിച്ചു കുറിച്ചെടുക്കാന്‍ കൃഷ്ണചന്ദ്രന്‍ മറന്നില്ല.

രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാകും.കൃഷ്ണചന്ദ്രനെ കണ്ട കാര്യമൊക്കെ ഞാന്‍ മറന്നിരിക്കുകയായിരുന്നു.പക്ഷെ, അയാള്‍ മറന്നിട്ടുണ്ടായിരുന്നില്ല.ഒരു ശനിയാഴ്ച വൈകുന്നേരം അയാള്‍ എന്നെ ഫോണില്‍ വിളിച്ചു. പിറ്റേദിവസം എന്നോടെന്തിനെയോ പറ്റി സംസാരിക്കാന്‍ അയാള്‍ വീട്ടിലെത്തും പോലും.അയാള്‍ക്ക്‌ ഫോണില്‍ക്കൂടിയല്ലാതെ നേരിട്ട്‌ എന്താണു സംസാരിക്കാനുള്ളതെന്നു ഞാന്‍ അത്ഭുതപ്പെട്ടു.ഞാനുമായി യാതൊരു കൊണ്ടാക്റ്റുമില്ലാത്ത ഒരാള്‍ക്ക്‌ വീട്ടില്‍ വന്നു ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ എന്തു വിഷയമാണുള്ളത്‌?

'എന്താണു കാര്യം' എന്നു ഞാന്‍ ചോദിച്ചെങ്കിലും അയാള്‍ അതു പറയാന്‍ കൂട്ടാക്കിയില്ല.നാളെ കാണാം എന്നു മാത്രം പറഞ്ഞു.അപ്പോള്‍ സംഗതി സസ്പെന്‍സ്‌ സിനിമ പോലെയാണു്‌!.നാളെ വരെ കാത്തിരുന്നേ പറ്റൂ.കാത്തിരിക്കാം.

പിറ്റേ ദിവസം, ഞായറാഴ്ച്ച പുലര്‍ന്നു.പക്ഷെ സസ്പെന്‍സിന്റെ ചുരുളഴിയെണമെങ്കില്‍ ഉച്ച കഴിയണം.ഉച്ച തിരിഞ്ഞ്‌ മൂന്നു മണിയാവുമ്പോള്‍ വരുമെന്നാണു കൃഷ്ണചന്ദ്രന്‍ പറഞ്ഞിട്ടുള്ളത്‌.മൂന്നു മണിക്കു തന്നെ ഡോര്‍ ബെല്‍ ശബ്ദിച്ചു.എന്റെ ഊഹം തെറ്റിയില്ല,കൃഷ്ണചന്ദ്രന്‍ തന്നെ.എന്തൊരു സമയ നിഷ്ഠ!.ഏതായാലും സസ്പെന്‍സ്‌ തീരാന്‍ പോവുകയാണല്ലൊ,ആശ്വാസം.ഞങ്ങള്‍ രണ്ടു പേരും ഇരുന്നു.ഒരു തുടക്കമെന്നോണം കുശല പ്രശ്നങ്ങള്‍.താമസിയാതെ അയാള്‍ കാര്യത്തിലേക്കു കടന്നു.

"ഒരു ബിസിനെസ്സിനെക്കുറിച്ചു സംസാരിക്കാനാണു ഞാന്‍ വന്നത്‌.ഇപ്പോള്‍ ശമ്പളം മാത്രമല്ലേ ഉള്ളൂ നിങ്ങളുടെ വരുമാനം?.നല്ല വരുമാനമുണ്ടാക്കാവുന്ന ഒരു പദ്ധതിയാണു ഞാന്‍ പറയാന്‍ പോകുന്നത്‌.നിങ്ങളെക്കൊണ്ടൊക്കെ തീര്‍ച്ചയായും അതു സാധിക്കും.........വൈഫ്‌ ഇവിടെയില്ലേ?.അവരേയും കൂടെ വിളിക്ക്‌.രണ്ടു പേരും കേട്ടു മനസ്സിലാക്കേണ്ട കാര്യമാണു്‌.രണ്ടു പേരും ഒരുമിച്ച്‌ ഇതില്‍ ഇറങ്ങുന്നതാണു നല്ലത്‌.മാത്രമല്ല പെണ്ണുങ്ങള്‍ കാര്യങ്ങള്‍ പെട്ടെന്നു മനസിലാക്കുകയും ചെയ്യും".

ഇത്രയും കേട്ടപ്പോള്‍ തന്നെ എനിക്കു കാര്യം മനസ്സിലായി.ആശാന്‍ എന്തോ നെറ്റ്‌ വര്‍ക്‌ മാര്‍ക്കറ്റിംഗ്‌ പരിപാടിയുടെ ആളായിരിക്കണം.എന്നെ ചാക്കിട്ട്‌ അതില്‍ പെടുത്തി വഴിയാധാരമാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കയാണു്‌.ഞാന്‍ എന്റെ വൈഫിനെ വിളിക്കാന്‍ വേണ്ടി വെയിറ്റു ചെയ്യുകയാണു്‌ അയാള്‍.ഏതായാലും കത്തി വയ്ക്കാന്‍ അയാളുടെ മുന്‍പില്‍ കഴുത്തു കാണിച്ചു കഴിഞ്ഞു.ഇനി രക്ഷയില്ല.ഭാര്യയെ വിളിക്കുക തന്നെ.അങ്ങനെ ഭാര്യയും വന്ന് ഉപവിഷ്ഠയായി.കൃഷ്ണചന്ദ്രന്‍ തുടര്‍ന്നു.

"ഒരു ഷീറ്റ്‌ വെള്ള പേപ്പര്‍ വേണം"

പേപ്പര്‍ ഉടന്‍ തന്നെ എടുത്തു കൊടുത്തു.അയാള്‍ പേപ്പര്‍ റ്റീപ്പോയിയുടെ മേല്‍ വച്ച്‌ പോക്കറ്റില്‍ നിന്നു പേനയെടുത്ത്‌ എന്തോ വരയ്ക്കാന്‍ ആരംഭിച്ചു.ഒരു വട്ടം.അതില്‍ നിന്നു താഴേയ്ക്കു നാലു വര.പിന്നെ ആ വരകളുടെ മറു തലയ്ക്കല്‍ ഓരോ വട്ടം.ആ വട്ടങ്ങളിലോരോന്നിന്റെയും താഴെ നിന്നു വീണ്ടും ഓരോ വര താഴേയ്ക്ക്‌.അവിടെ വീണ്ടും വട്ടങ്ങള്‍.

"ഇവിടെ നോക്ക്‌'“.

അയാള്‍ പേപ്പറിലേയ്ക്കു ചൂണ്ടിക്കാണിച്ചു.പെട്ടു പോയില്ലേ,അനുസരിക്കുക തന്നെ.ഞങ്ങള്‍ രണ്ടു പേരും ട്യൂഷന്‍ മാസ്റ്ററുടെ മുന്‍പിലിരിക്കുന്ന കുട്ടികളെപ്പോലെ ദയനീയ ഭാവത്തില്‍ പേപ്പറിലേയ്ക്കു നോക്കി അയാളുടെ പഠന ക്ലാസ്സ്‌ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.

"ദേ, ഏറ്റവും മോളില്‍ വരച്ചിരിക്കുന്ന വട്ടം പ്രദീപാണെന്നു വിചാരിക്കുക"

ഞാന്‍ എന്തു വിചാരിക്കാനും റെഡിയായി ഇരിക്കുകയാണു്‌.ഈ അഗ്നി പരീക്ഷ എപ്പോള്‍ അവസാനിക്കും എന്നറിയാന്‍ കഴിഞ്ഞെങ്കില്‍!

"അതായത്‌ പ്രദീപ്‌ നാലായിരം രൂപ മുടക്കി കമ്പനിയില്‍ പങ്കാളിയാകുന്നു,ഓക്കേ.അതിനു ശേഷം പ്രദീപ്‌ നാലു പേരെക്കൂടി ചേര്‍ക്കുന്നു.അതാണീ താഴെ കാണുന്ന നാലു വട്ടങ്ങള്‍. നാലു പേരും നാലായിരം രൂപ വീതം മുടക്കിയാണല്ലോ ചേരുന്നത്‌.അവര്‍ ഓരോരുത്തരും മുടക്കുന്ന തുകയില്‍ നിന്ന് ആയിരം രൂപ വീതം പ്രദീപിന്റെ അക്കൗണ്ടിലേക്കു കമ്പനി മാറ്റിത്തരും.അതായത്‌ നാലു പേരെ ചേര്‍ക്കുമ്പോള്‍ത്തന്നെ മുടക്കിയ തുക തിരികെ കിട്ടുന്നു.അപ്പോള്‍ നമുക്കു യാതൊരു നഷ്ടവും ഇല്ലാത്ത സ്ഥിതിയിലായി.കൊള്ളാമല്ലേ?.ഇനിയാണടുത്ത സര്‍പ്രൈസ്‌.പ്രദീപ്‌ ചേര്‍ത്ത നാലു പേരും മറ്റു നാലു പേരെ ചേര്‍ക്കുന്നു.അതാണു ദേ ഈ താഴോട്ടു വരച്ചിരിക്കുന്ന വരകള്‍.അങ്ങനെ ചേര്‍ക്കുന്ന ഓരോരുത്തരില്‍ നിന്നും ഇരുനൂറ്റമ്പതു രൂപാ വീതം പ്രദീപിന്റെ അക്കൗണ്ടില്‍ വരുന്നു.പിന്നെ തഴോട്ടു താഴോട്ടു ആളു ചേരുന്നതിനനുസരിച്ച്‌ വരുമാനം കൂടിക്കൊണ്ടിരിക്കും.പൈസയുടെ വരവ്‌ നമുക്ക്‌ ഇമാജിന്‍ ചെയ്യാന്‍ പോലും പറ്റാത്തത്ര വന്‍ തോതിലായിരിക്കും.എന്താ മനസ്സിലായില്ലേ?.അതാണു്‌ ഈ സിസ്റ്റത്തിന്റെ മാജിക്ക്‌".അയാള്‍ വിജയ ഭാവത്തോടെ എന്നെ നോക്കി.

ഞാന്‍ വലിയ താല്‍പ്പര്യമില്ലാത്തതു പോലെ ഇരുന്നു.
"പിന്നെ വേറൊരു കാര്യം കൂടി പ്രദീപ്‌ ചെയ്യണം.ഒരു ദിവസം കുറെ ആള്‍ക്കാരെ ഇവിടെ വിളിച്ചു കൂട്ടണം.പ്രദീപിന്റെ റിലേറ്റീവ്സും ഫ്രണ്ട്സുമായിട്ടുള്ളവര്‍ മതി.ഒരു അമ്പതു പേരെങ്കിലും ഉള്ളതാണു നല്ലത്‌.ആദ്യം ഒരു ഡേറ്റ്‌ ഫിക്സ്‌ ചെയ്യണം.എന്നിട്ട്‌ ഓരോരുത്തരെയായിട്ട്‌ ഫോണ്‍ ചെയ്തു പറയണം.കൂടുതലൊന്നും പറയരുത്‌.ഇന്ന ദിവസം ഒരു നാലു മണിക്ക്‌ വീട്ടിലേയ്ക്കൊന്നു വരണം,ഒരു കാര്യമുണ്ട്‌ എന്നു മാത്രം പറഞ്ഞാല്‍ മതി.അപ്പോള്‍ അവര്‍ ചോദിച്ചേക്കാം കാര്യമെന്താണെന്ന്.അതൊരു സര്‍പ്രൈസ്‌ ആണു്‌,ഇവിടെ വരുമ്പോള്‍ പറയാം എന്നേ പറയാവൂ.എന്നിട്ട്‌ ഉടന്‍ തന്നെ ഫോണ്‍ വച്ചേക്കണം.സര്‍പ്രൈസ്‌ എന്താണെന്നറിയാന്‍ തീര്‍ച്ചയായും എല്ലാവരും വരും.അവരോട്‌ നമ്മുടെ ബിസിനസ്‌ കാര്യം സംസാരിക്കാനാണു വിളിക്കുന്നത്‌.വരുന്നവര്‍ക്ക്‌ ചായ കൊടുക്കണമെന്നത്‌ പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.അവരോടു കാര്യങ്ങള്‍ സംസാരിക്കുന്നതു ഞാനായിരിക്കും.എന്നെപ്പോലെ ട്രെയിന്‍ഡായിട്ടുള്ള ആള്‍ക്കേ കാര്യം ഇമ്പ്രസീവായി അവതരിപ്പിക്കാന്‍ കഴിയൂ“.(അവസാനം ഈ കടും കൈ ചെയ്തതിനു്‌ അവരുടെ ചീത്തവിളി ഞാന്‍ കേട്ടോണം,അല്ലേ കൃഷ്ണചന്ദ്രാ ,മരമാക്രീ?)

വിജയഭാവത്തില്‍ കൃഷ്ണചന്ദ്രന്‍ എന്നെനോക്കി ചിരിച്ചു.

"നമ്മുടെ ബിസിനസ്സില്‍ ചേര്‍ന്നു കഴിഞ്ഞ്‌ വേറെ ആള്‍ക്കാരെ ചേര്‍ക്കുന്നതു കൂടാതെ ലാഭമുണ്ടാക്കുന്നതിനുള്ള വേറൊരു പണിയും കൂടിയുണ്ട്‌.കമ്പനിയുടെ പ്രോഡക്റ്റുകള്‍ വില്‍ക്കുക.എല്ലാം എഫ്‌.എം.സി.ജി. പ്രോഡക്ട്‌ ആണു്‌.പേസ്റ്റ്‌,സോപ്പ്‌,ഷാമ്പൂ,പ്രോട്ടീന്‍ പൗഡര്‍ എല്ലാം ഉണ്ട്‌.എല്ലാം പോപ്പുലര്‍ പ്രോഡക്റ്റുകളാണു്‌".("പക്ഷെ,വില കേട്ടാല്‍ മനുഷ്യന്‍ ബോധം കെട്ടു വീഴും.ഞാനിതു കുറെ കണ്ടതാണു സുഹൃത്തേ".ഞാന്‍ മനസ്സില്‍ പറഞ്ഞു.)

"പ്രദീപ്‌ ഇപ്പോള്‍ത്തന്നെ ചേരുകയല്ലേ?"

"വേണ്ട കൃഷ്ണചന്ദ്രാ.എനിക്കിതില്‍ ഒരു താല്‍പര്യവും ഇല്ല".ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞു.

അങ്ങനെ ഉറപ്പിച്ചു പറഞ്ഞില്ലെങ്കില്‍ ഇങ്ങനെയുള്ളവര്‍ വീണ്ടും ശല്യപ്പെടുത്തിക്കൊണ്ടിരിക്കും എന്നെനിക്കറിയാം.അയാളുടെ മുഖത്ത്‌ ചെറിയ ഒരു നിരാശ പടര്‍ന്നോ എന്നൊരു സംശയം.പക്ഷെ അയാള്‍ വിടാന്‍ ഭാവമില്ല.

"അങ്ങനെ പെട്ടെന്നു പറയാതെ.പതുക്കെ നിങ്ങള്‍ രണ്ടു പേരും കൂടി ആലോചിച്ചു തീരുമാനിച്ചാല്‍ മതി.". അയാള്‍ എന്റെ ഭാര്യയുടെ നേരേ നോക്കി പറഞ്ഞു.

പെണ്ണുങ്ങള്‍ ഇങ്ങനെയുള്ള പ്രലോഭനങ്ങളില്‍ പെട്ടെന്നു വീഴുമെന്നും.അവര്‍ സ്വന്തം ഭര്‍ത്താക്കന്മാരെക്കൂടി നിര്‍ബ്ബ്ന്ധിച്ച്‌ ഇതിലേക്കു കൊണ്ടുവരും എന്നുമുള്ള മനശാസ്ത്രപരമായ സമീപനം പയറ്റി നോക്കാനാണു്‌ ഇവന്മാര്‍ ഭര്‍ത്താവും ഭാര്യയും ഒരുമിച്ചിരുന്ന് ഇവരുടെ സ്റ്റഡി ക്ലാസ്സ്‌ കേള്‍ക്കണമെന്നു നിര്‍ബ്ബന്ധിക്കുന്നത്‌.

"കമ്പനിയുടെ ചില പ്രൊഡക്ടുകള്‍ കാണിക്കാം.പ്രദീപിനു്‌ ആവശ്യമുള്ളത്‌ വാങ്ങി ഉപയോഗിച്ചു നോക്കൂ.ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ അതു മാത്രമേ ഉപയോഗിക്കാന്‍ തോന്നൂ".

എങ്ങനെയെങ്കിലും എന്റെ കൈയ്യില്‍ നിന്നു കുറച്ചു പൈസ വാങ്ങിച്ചു കൊണ്ടേ അയാള്‍ പോകൂ.അയാള്‍ കാണിച്ച സാധനങ്ങളില്‍ ഏറ്റവും വില കുറഞ്ഞ സാധനം ടൂത്ത്‌ ബ്രഷാണു്‌.ആവശ്യമില്ലെങ്കിലും ഞാന്‍ രണ്ടെണ്ണം വാങ്ങി തലയൂരി.കൂടുതല്‍ സമയം ഇരിക്കുന്നതു കൊണ്ടു പ്രയോജനം ഇല്ലെന്നു കണ്ട്‌ അയാള്‍ പോകാന്‍ എഴുന്നേറ്റു.

"ചേരുന്ന കാര്യം രണ്ടു പേരും കൂടി ആലോചിച്ചു തീരുമാനിക്കൂ.ഞാന്‍ കോണ്ടാക്റ്റ്‌ ചെയ്യാം."
അയാള്‍ പോകാനായി ഇറങ്ങി.

"എന്തെങ്ങിലും സംശയമുണ്ടെങ്കില്‍ എന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഞാന്‍ തന്നിട്ടില്ലേ,അതില്‍ വിളിച്ചാല്‍ മതി.പകല്‍ മിക്കപ്പോഴും ഞാന്‍ ടൂറിലായിരിക്കും.അതു കൊണ്ട്‌ വൈഫായിരിക്കും ഫോണ്‍ എടുക്കുന്നത്‌.കാര്യങ്ങള്‍ അവളുമായി സംസാരിച്ചോളൂ".അയാള്‍ പ്രലോഭിപ്പിക്കുന്ന പോലെ എന്നെ നോക്കി പറഞ്ഞു.

ഇവമ്മാരുടെ ഓരോ അടവുകള്‍!ഒന്നാം തരം കുറുക്കന്മാര്‍ തന്നെ.ഒരു മനുഷ്യനെ വലയിലാക്കാന്‍ എന്തെല്ലാം നമ്പരുകള്‍ പയറ്റുന്നു!അവസാനം അയാള്‍ യാത്ര പറഞ്ഞിറങ്ങി.രണ്ടു മണിക്കൂര്‍ കൊണ്ട്‌ ഞങ്ങളെ രണ്ടു പേരേയും കൊന്നു കൊല വിളിച്ചിട്ടാണു ദ്രോഹി പടിയിറങ്ങിയത്‌.

പിറ്റേദിവസം സന്ധ്യ.ഞാന്‍ ഓഫീസില്‍ നിന്നു തിരിച്ചെത്തിയിട്ട്‌ അധിക സമയമായിട്ടില്ല.ഡോര്‍ ബെല്‍ ശബ്ദിക്കുന്നതു കേട്ട്‌ വാതില്‍ തുറന്നപ്പോള്‍ അതാ കൃഷ്ണചന്ദ്രന്‍!.യാതൊരു മുന്നറിയിപ്പും തരാതെയുള്ള വരവാണു്‌.

"കോട്ടയത്തു പോയിവരുന്ന വഴിയാണു്‌.ഇവിടെ ഒന്നു കേറിയേക്കാമെന്നു വിചാരിച്ചു.ഇന്നലത്തേതിന്റെ ഒരു ഫോളോ അപ്പും കൂടി ആകുമല്ലോ".
കൃഷ്ണചന്ദ്രന്‍ ഡ്രോയിംഗ്‌ റൂമില്‍ കടന്നിരിക്കുന്നതിനിടയില്‍ പറഞ്ഞു.

"അപ്പോള്‍ എന്തു തീരുമാനിച്ചു ?"

"തീരുമാനം ഞാന്‍ ഇന്നലെ പറഞ്ഞല്ലോ".ഉള്ളിലെ നീരസം പൂര്‍ണ്ണമായും മറയ്ക്കാനാകാതെ ഞാന്‍ പറഞ്ഞു.

"ഏതായാലും പ്രദീപ്‌ ഒരു കാര്യം കൂടെ ചെയ്യണം. നാളെ വൈകിട്ട്‌ ഒരു ആറര മണിയാകുമ്പോള്‍ '--' ഹോട്ടലില്‍ വരണം.അവിടെ നമ്മുടെ ബിസിനസ്സിനെക്കുറിച്ചുള്ള ഒരു സെമിനാര്‍ ഉണ്ട്‌.ഓഫീസ്സില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ ടൗണില്‍ ബസ്സിറങ്ങി നേരേ അങ്ങോട്ടു വന്നാല്‍ മതി. ഞാന്‍ വെളിയില്‍ കാത്തു നില്‍ക്കാം".

എങ്ങനെയെങ്കിലും അയാളെ പറഞ്ഞു വിടാനുള്ള വ്യഗ്രതയില്‍ ഞാന്‍ ചെല്ലാമെന്നു സമ്മതിച്ചു.അയാള്‍ പറഞ്ഞ ഹോട്ടല്‍ സ്ഥലത്തെ മുന്തിയ ഹോട്ടലാണു്‌.ഞാന്‍ ഓഫീസ്സില്‍ നിന്നു വരുമ്പോള്‍ ബസ്സിറങ്ങി സ്കൂട്ടറുമെടുത്തു കൊണ്ട്‌ ആ ഹോട്ടലിനു മുന്‍പില്‍ക്കൂടിയാണു വരിക പതിവ്‌.സെമിനാറിന്റെ ദിവസം സ്കൂട്ടറുമായി അതിനു മുന്‍പില്‍ക്കൂടി വന്നാല്‍ അവിടെ വെയിറ്റു ചെയ്യാമെന്നു പറഞ്ഞ കൃഷ്ണചന്ദ്രന്‍ എന്നെ കാണാനും വിളിക്കാനും സദ്ധ്യതയുണ്ട്‌.അതു കാരണം അന്നു ഞാന്‍ രാവിലെ സ്കൂട്ടറെടുക്കാതെയാണു്‌ ഓഫീസ്സിലേക്കു പോകാന്‍ ഇറങ്ങിയത്‌.വൈകിട്ട്‌ ഓഫീസ്സില്‍ നിന്നു മടങ്ങിയെത്തി ടൗണില്‍ ബസ്സിറങ്ങി. അതിനു ശേഷം ഒരു ഓട്ടോയില്‍ കയറി വീട്ടിലേക്കു പുറപ്പെട്ടു.

ഓട്ടോയില്‍ ആ ഹോട്ടലിനു മുന്‍പില്‍ക്കൂടിപ്പോയാല്‍ കൃഷ്ണചന്ദ്രന്‍ കാണാതെ രക്ഷപ്പെടാമല്ലോ!.എങ്ങനെയുണ്ട്‌ എന്റെ തന്ത്രം?.ഹോട്ടലിനു മുന്‍പില്‍ എത്തിയപ്പോള്‍ ഞാന്‍ മറുഭാഗത്തേക്ക്‌ തല തിരിച്ച്‌ ഇരുന്നു.എന്റെയൊരു ഗതികേടേ!.സാധാരണ കടം വാങ്ങിയ പണം തിരികെ കൊടുക്കാനുള്ളവരെ വെട്ടിക്കാന്‍ മനുഷ്യന്‍ പയറ്റുന്ന അടവുകളാണു്‌ എനിക്ക്‌ ഓര്‍മ്മ വന്നത്‌.എന്തായാലും കൃഷ്ണചന്ദ്രന്റെ ആക്രമണമുണ്ടാകാതെ സുരക്ഷിതമായി വീട്ടിലെത്തി.

ഒരഞ്ചു മിനിറ്റു കഴിഞ്ഞിട്ടുണ്ടാവും, ഫോണ്‍ ബെല്ലടിച്ചു.ആളാരായിരിക്കും എന്നുറപ്പുണ്ടായതു കാരണം ഞാന്‍ ഫോണെടുത്തില്ല.ഞാന്‍ വന്നിട്ടില്ലെന്നു പറയാന്‍ അച്ഛനെ ഏല്‍പ്പിച്ചു.പതിനഞ്ചു മിനിറ്റു കഴിഞ്ഞു.വീണ്ടും ഫോണ്‍ കോള്‍.ഇത്തവണ ഞാന്‍ തന്നെ എടുത്തു.

"പ്രദീപേ, ഞാന്‍ ഇവിടെ കാത്തു നില്‍ക്കുകയാണു്‌.ഇങ്ങോട്ടു വരികയല്ലേ?"

"കൃഷ്ണചന്ദ്രാ, ഞാന്‍ വരുന്നില്ല.എനിക്കു താല്‍പര്യമില്ലെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ.എന്നെ വെറുതെ വിട്ടേക്ക്‌"

"അല്ല, ജസ്റ്റ്‌ ഇവിടം വരെ ഒന്നു വന്നിട്ടു പൊയ്ക്കോളൂ.അധിക സമയം വേണ്ട.കാര്യങ്ങള്‍ ഒന്നു മനസ്സിലാക്കാമല്ലോ"

"ഞാന്‍ വരുന്ന പ്രശ്നമില്ല.സോറി.ഗുഡ്‌ ബൈ".ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

പിന്നീടൊരിക്കലും അയാള്‍ എനിക്കു ഫോണ്‍ ചെയ്യുകയോ എന്നെ കാണാന്‍ വരികയോ ഉണ്ടായിട്ടില്ല.യാദൃച്ഛികമായിട്ടു പോലും അയാളെ വഴിയില്‍ വച്ചെങ്ങും വീണ്ടും കണ്ടു മുട്ടാനും ഇടയായിട്ടില്ല.ചിലപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്‌,അയാള്‍ക്ക്‌ എന്താണു പറ്റിയത്‌?.ഒരു എഞ്ചിനിയറിംഗ്‌ ഗ്രാജുവേറ്റ്‌.ഇവിടെയും വിദേശത്തുമെല്ലാം ജോലി ചെയ്തു പരിചയം.വീണ്ടും എവിടെയെങ്കിലും നല്ല ജോലി കിട്ടാന്‍ സാധ്യതയുണ്ട്‌.അതിനൊന്നും പോകാതെ മനുഷ്യനെ ഉപദ്രവിക്കുന്ന ഈ പണി എന്തിനു തെരെഞ്ഞെടുത്തു?.

3 comments:

  1. ഇതുപോലെ മറ്റൊരനുഭവസ്തന്‍- തിരുവല്ലാക്കാരനുമാണ്. 2000 ല്‍ ബോംബെയില്‍ ഒരു ഔദ്യോകിക ആവശ്യത്തിനായി പോയി. ഹോട്ടലില്‍് ഒറ്റക്കിരുന്നു അത്താഴം കഴിച്ചപ്പോള്‍ ഒരു പ്രായമായ ആള്‍ വന്നു പരിചയപ്പെട്ടു. ആദ്യം എന്റെ ജോലിക്കര്യങ്ങളെല്ലാം ചോടിച്ചുമാനസ്സിലാക്കി. അദ്ദേഹം നാഗ്പൂരില് ഒരു ബാങ്ക് മാനേജര്‍ ആണെന്നും, ഇപ്പോള്‍ ഒരു വലിയ meetinginu ബോംബയില്‍ വന്നതാണെന്നും പറഞ്ഞു. എന്തോ ബിസിനസ്സ് ഉണ്ടത്രേ. പിന്നീട് ബിസിനെസ്സിനെ കുറിച്ചായി സംസാരം. ബാക്കി എല്ലാം ഇദ്ദേഹത്തിന്റെ അനുഭവം തന്നെ. എന്തായാലും ഞാന്‍ പിറ്റേ ദിവസം പോരുന്നു കഴിഞ്ഞു ഓഫീസിലേക്ക് നാഗ്പൂരില് നിന്നു ഫോണ്‍ വിളിയായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തനിയെ നിര്‍ത്തി.

    പക്ഷെ അപകടം തുടങ്ങാനിരുന്നതെയുള്ളു. തിരുവനന്തപുരത്തെ അയല്‍വാസി engineering വിദ്യാര്ത്ഥി അതെ ബിസിനെസ്സില് ചേര്‍ന്നു! അവസാനം 4000 രൂപ പോകുകയും ചെയ്തു. ദൈവധീനം കൊണ്ടു പയ്യന്‍സിനും പിന്നെ വലിയ താല്പര്യമൊന്നും കണ്ടില്ല.

    ReplyDelete
  2. :-)

    ഈ ബ്ലോഗ് ഇഷ്ടപ്പെട്ടു.

    ReplyDelete